Latest News

ബാല പീഡനത്തിന് വധശിക്ഷ ; പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതികളില്‍ കുറ്റവാളിയുടെ ശിക്ഷ കഠിനമാക്കുന്നതിനായുള്ള പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷതന്നെ ഉറപ്പാക്കും വിധമാണ് ഭേദഗതി. നിലവില്‍ ഇത്തരം കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവും പരമാവധി ശിക്ഷ ജീവപര്യന്തവുമാണ്.

പോക്‌സോ 2012 നിയമത്തിലെ 4,5,6,9,14,15, 42 വകുപ്പുകളാണ് ഭേദഗതിചെയ്യുന്നത്. നിഷ്ഠുരമായ ലൈംഗികാതിക്രമ കേസുകളില്‍ പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിയാണ് കൊണ്ടുവരികയെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കാനാണ് 9ാം വകുപ്പ് ഭേദഗതി. ശരീരവളര്‍ച്ച വേഗമെത്താന്‍ ഹോര്‍മോണുകളോ മറ്റ് രാസപദാര്‍ഥങ്ങളോ ഉപയോഗിച്ച് കുട്ടികളെ പീഡിപ്പിക്കുന്നത് തടയാനുള്ള വ്യവസ്ഥകള്‍ ഭേദഗതിയിലുണ്ടാകും. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാണ് 14, 15 വകുപ്പുകളുടെ ഭേദഗതി. ഇത്തരം വീഡിയോകള്‍ സൂക്ഷിക്കുന്നവര്‍ക്കും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താത്തവര്‍ക്കും കനത്ത പിഴ ചുമത്താനും വ്യവസ്ഥയുണ്ടാകും. പരാതി നല്‍കാനോ കോടതിയില്‍ തെളിവ് സമര്‍പ്പിക്കാനോ അല്ലാതെ ഇത്തരം വീഡിയോകള്‍ കൈമാറ്റം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് തടവുശിക്ഷ ഉറപ്പാക്കും.

12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് ചുരുങ്ങിയത് 20 വര്‍ഷം കഠിനതടവും പരമാവധി വധശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് ഏപ്രിലില്‍ പാസാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top