Kerala

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും

പ്രളയത്തെ തുടര്‍ന്ന് നാളുകളായി അടച്ചിട്ടിരിക്കുന്ന കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ദേശീയ, അന്തര്‍ദേശീയ സര്‍വ്വീസുകള്‍ നടത്തുമെന്ന് സിയാല്‍ അറിയിച്ചു. ഇതോടെ കൊച്ചി നാവികസേന എയര്‍ സ്റ്റേഷനായ ഐഎന്‍എസ് ഗരുഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന താല്‍ക്കാലിക സംവിധാനം അവസാനിപ്പിക്കും.

കനത്ത മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. എയര്‍ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുമടക്കം 90 പേര്‍ പ്രളയദുരിതത്തില്‍ അകപ്പെട്ടിരുന്നു. ഇവരെ പിന്നീടാണ് പുറത്തെത്തിച്ചത്. ശക്തമായി കുതിച്ചെത്തിയ വെളളം മതില്‍ തകര്‍ത്ത് റണ്‍വെയില്‍ കയറി വിമാനത്താവളത്തെ മുക്കിക്കളഞ്ഞിരുന്നു. ഇതോടെയാണ് നെടുമ്പാശേരിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചത്.

കൊച്ചി വിമാനത്താവളം വെളളം കയറി മുങ്ങിയപ്പോള്‍

മഴക്കെടുതിയില്‍ അടച്ചിട്ടതോടെ കൊച്ചി വിമാനത്താവളത്തിന് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തില്‍ പ്രളയക്കെടുതിക്ക് ശേഷം 30 നും 35 കോടി രൂപയ്ക്കും ഇടയില്‍ നഷ്ടം സംഭവിച്ചതായാണ് കണക്ക്. കൊച്ചി അടച്ചിട്ടതിനെ തുടര്‍ന്ന് പല വിമാനങ്ങളും കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായാണ് ക്രമീകരിച്ചത്. അതേസമയം വിമാനത്താവളം വീണ്ടും പൂര്‍ണ്ണസജ്ജമായി പ്രവര്‍ത്തിക്കാനൊരുങ്ങുകയാണെന്ന വിവരം എല്ലാ വിമാനക്കമ്പനികളെയും അറിയിച്ചതായി സിയാല്‍ അധികൃതര്‍ പറഞ്ഞു. ആഗസ്റ്റ് 29 മുതലുളള യാത്രകള്‍ക്കായി ടിക്കറ്റ് ബുക്കിങ് സൗകര്യം പുനസ്ഥാപിച്ചിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top