Kerala

കലിതുള്ളി കാലവര്‍ഷം ; സംസ്ഥാനത്ത് പതിനേഴ് മരണം

ഇടവപ്പാതിയ്ക്കിടയില്‍ ന്യൂനമര്‍ദം കൂടി എത്തിയതോടെ കേരളംപ്രളയത്തില്‍ മുങ്ങി. രണ്ടു ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയില്‍ വ്യാപകനാശ നഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാടും കോഴിക്കോടും വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. സംസ്ഥാനത്തൊട്ടാകെ പതിനേഴ് പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇടുക്കി അടിമാലിയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു.

പരമാവധി സംഭരണ ശേഷിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഇടമലയാര്‍ അണക്കെട്ട് തുറന്നു. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുകയണ്.

ചുരത്തില്‍ നാലിടത്ത് മണ്ണിടിഞ്ഞതോടെ വയനാട്ടിലേക്കുളള വഴികള്‍ തടസപ്പെട്ടു. വയനാട് ഇപ്പോള്‍ ഒറ്റപ്പെട്ട നിലയിലാണ്. വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു.വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് എല്ലാ വഴികളും അടഞ്ഞു.

ഇടമലയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി എത്തുന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 14 ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ ജലനിരപ്പ് 2398.20 അടിയായി ഉയര്‍ന്നതും വെല്ലുവിളിയാണ്. ഇടുക്കി ജില്ലയും ഒറ്റപ്പെട്ട നിലയിലാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top