തായ്‌ലന്‍ഡില്‍ കനത്ത മഴമൂലം ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് തായ് കുട്ടികളും, അവരുടെ ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാവുകയാണ്. ആരോഗ്യം മോശമായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മലകയറാനോ, വെള്ളത്തില്‍ നീന്താനോ സാധിക്കില്ല. അങ്ങനെയെങ്കില്‍ നാല് മാസക്കാലമെങ്കിലും വെള്ളം കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഇത്രയും കാലത്തേക്കുള്ള ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിനൊപ്പം, ഡൈവിംഗില്‍ പരിശീലനവും നല്‍കും. നീന്താതെ പുറത്തെത്താന്‍ കഴിയില്ല എന്നുളളതിനാലാണിത്.
വരും ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുതല്‍ ദിവസം ഗുഹയില്‍ താമസിക്കേണ്ടി വരുമെന്നത് മുന്‍നിര്‍ത്തി ഒരു ഡോക്ടറും നഴ്‌സും കുട്ടികള്‍ക്കൊപ്പമുണ്ട്. അതേസമയം ഗുഹയില്‍ നിന്നും വെള്ളം നീക്കാന്‍ ശ്രമിക്കുന്നതിനൊപ്പം പതിമൂന്ന് പേര്‍ക്കും ഭക്ഷണവും പരിശീലനവും നല്‍കുമെന്ന് തായ്‌ലന്‍ഡ് നേവി അറിയിച്ചു.
തായ്ലന്‍ഡിലെ ചിയാംഗ് റായിലുള്ള തമംഗ് ലുവാംഗ് ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും ജീവനോടെ ഉണ്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറംലോകമറിഞ്ഞത്. വിവിധ രാജ്യങ്ങളുടെ കൂട്ടായ പരിശ്രമഫലമായിട്ടായിരുന്നു കുട്ടികളെ കണ്ടെത്താനായത്. പതിമൂന്ന് പേരെയും ജിവനോടെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും അവരെ അപകടം കൂടാതെ പുറത്തെത്തിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഇനി മുന്നിലുളളത്. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ ആഹ്‌ളാദകരമായ മറ്റൊരു വാര്‍ത്ത തായ്‌ലന്‍ഡില്‍ നിന്നും കേള്‍ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്.