തായ്‌ലന്റിലെ ചിയാങ്‌റായ് ഗുഹയ്ക്കുളളില്‍ കുടുങ്ങിപ്പോയ 13 അംഗ സംഘത്തെ പുറത്തെത്തിക്കാനുളള അവസാനഘട്ട നീക്കങ്ങള്‍ തുടങ്ങി. ആരോഗ്യനിലയനുസരിച്ച് വിവിധ ഘട്ടങ്ങളായാണ് കുട്ടികളെ ഗുഹയില്‍ നിന്നും പുറത്തെത്തിച്ചത്. ഇനി ഫുട്‌ബോള്‍ സംഘത്തിന്റെ കോച്ചും നാല് കുട്ടികളുമാണ് അവശേഷിക്കുന്നത്. മഴയുടെ ശക്തി കൂടുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ബാക്കിയുളളവരെക്കൂടി അതിവേഗം പുറത്തെത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം.
അതേസമയം ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് അണുബാധ സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി കണ്ടെത്തിയത്. പത്ത് ദിവസത്തോളം ഗുഹയ്ക്കുളളിലെ വായു തുടരെ ശ്വസിച്ചതും, തണുപ്പു നിറഞ്ഞ കാലാവസ്ഥ, ഈര്‍പ്പമടങ്ങിയ അന്തരീക്ഷം, സൂര്യപ്രകാശത്തിന്റെ അഭാവം തുടങ്ങിയവയുമാണ് പ്രധാനമായും അണുബാധയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം വവ്വാലിന്റെയോ മറ്റേതെങ്കിലും ജീവികളുടെയോ കാഷ്ഠത്തില്‍ നിന്നും അണുബാധയേറ്റതാകാമെന്ന സാധ്യതയെയും ഡോക്ടര്‍മാര്‍ തളളിക്കളയുന്നില്ല. ഇക്കാരണത്താലാണ് കുട്ടികളെ നേരിട്ട് കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കാത്തത്.
രണ്ടാം ദൗത്യത്തില്‍ പുറത്തെത്തിച്ച കുട്ടികള്‍ 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ചിലര്‍ക്ക് ശരീരോഷ്മാവ് കുറവായിരുന്നു. ഒരാളുടെ നാഡിയിടിപ്പ് കുറഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. കുട്ടികളെ രക്തം, ശ്വാസകോശത്തിന്റെ എക്‌സ് റേ, കണ്ണുകള്‍, മാനസികനില എന്നീ പരിശോധനകള്‍ക്ക് വിധേയമാക്കി. രണ്ടാഴ്ചയോളം ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കുട്ടികള്‍ക്ക് സൂര്യരശ്മികള്‍ കണ്ണില്‍ പതിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സണ്‍ ഗ്ലാസുകള്‍ നല്‍കിയിട്ടുണ്ട്. നല്ല ഭക്ഷണം വേണമെന്ന് വാശിപിടിക്കുന്നുണ്ടെങ്കിലും ഭക്ഷണക്രമത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അവസാനഘട്ട രക്ഷാപ്രവര്‍ത്തനത്തിന് മുന്നോടിയായി ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റും സജ്ജീകരിക്കുന്നതിനാണ് കൂടുതല്‍ സമയം വേണ്ടിവന്നത്. ഓക്‌സിജന്‍ തീര്‍ന്ന് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിക്കാനിടയായ സാഹചര്യം മുന്‍നിര്‍ത്തി അതീവജാഗ്രതയോടെയാണ് ഓരോ നീക്കവും നടത്തുന്നത്. ഇതിനിടെ ഗുഹ സന്ദര്‍ശിച്ച തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഇനി ഇത്തരമൊരു സംഭവം തായ് മണ്ണിലുണ്ടാകരുതെന്ന് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം വിലയിരുത്താനാണ് പ്രധാനമന്ത്രി ഗുഹാമുഖത്തെത്തിയത്.