കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കോഴിക്കോട് രോഗിയെ പരിചരിച്ച നഴ്‌സും പനിബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദ്‌ചെയ്ത് ആരോഗ്യ മന്ത്രി കെകെ ശൈലജ ഇന്ന് കോഴിക്കോട്ടെത്തും. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘവും ഇന്ന് കോഴിക്കോട് എത്തും.
കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രിയിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പനി ബാധിതരുടെ എണ്ണം കൂടിവരികയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്. വവ്വാല്‍ കടിച്ച മാമ്പഴം കഴിച്ചതിനെത്തുടര്‍ന്നാണ് വൈറസ് പകര്‍ന്നതെന്നാണ് കരുതുന്നത്.
ലക്ഷണങ്ങള്‍
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം.
മുന്‍കരുതല്‍
രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കണം. കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.