Home app

വരാപ്പുഴ കസ്റ്റഡി കൊലപാതകം ; ആര്‍ടിഎഫിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കും

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കും. പറവൂര്‍ മജിസ്‌ട്രേറ്റിനെ ഹൈക്കോടതി സ്ഥലംമാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മുന്‍സിഫ് കോടതിയിലാണ് ഹാജരാക്കുക. ബുധനാഴ്ച രാത്രിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

കളമശേരി എആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ ഇവരാണു ശ്രീജിത്തിനെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തത്. മൂന്നു പേരെയും ബുധനാഴ്ച ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റം, അന്യായമായ തടങ്കലില്‍ വയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

അതേ സമയം, ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. മര്‍ദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്നുള്ള സംശയം ബലപ്പെട്ടതിനു പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകള്‍ സംഘം വിലയിരുത്തും.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് പറഞ്ഞു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടികളുണ്ടാകും. അന്വേഷണം നടക്കുന്ന മുറയ്ക്ക് സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി കണ്ടാല്‍ ഇനിയും അറസ്റ്റ് ഉണ്ടാകും. ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു.

എന്നാല്‍, നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥരെയാണെന്നും അവര്‍ ഉടന്‍ തന്നെ പ്രതികളെ പോലീസിന് കൈമാറിയെനിനുമാണ് കുടുബാംഗങ്ങള്‍ പറയുന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്തവര്‍ക്ക് മര്‍ദിച്ചതില്‍ പങ്കില്ലെന്നും അവര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top