Home app

കുപ്പിവെളളത്തിന് വില കുറയില്ല; അസോസിയേഷന്‍ തീരുമാനം തളളി കുടിവെളള കമ്പനികള്‍

കഴിഞ്ഞ മാസം 22നാണ് കുപ്പിവെളളത്തിന്റെ വില 20ല്‍ നിന്നും 12 ആക്കി കുറയ്ക്കുമെന്ന് കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്. എന്നാല്‍ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും കുപ്പിവെളളത്തിന്റെ വില പഴയപടി തുടരുകയാണ്. കച്ചവടക്കാര്‍ സഹകരിക്കാത്തതുകൊണ്ടാണ് കുറഞ്ഞ വിലയില്‍ വെളളം വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കഴിയാത്തതെന്നാണ് അസോസിയേഷന്റെ വിശദീകരണം.

അതേസമയം വില കുറയ്ക്കുമെന്ന അസോസിയേഷന്‍ തീരുമാനത്തെ പാടെ തളളിക്കളയുകയാണ് ഒട്ടുമുക്കാല്‍ മിനറല്‍ വാട്ടര്‍ കമ്പനികളും. കുപ്പിവെളളത്തിന് 12 രൂപയാക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചെങ്കിലും ഇതിനു തയ്യാറായിട്ടുളളത് ഏതാനും ചില പ്രാദേശിക മാനുഫാക്ടറിംഗ് കമ്പനികള്‍ മാത്രമാണ്. രാജ്യത്തുടനീളം വില്‍പ്പന നടത്തുന്ന വന്‍കിട കമ്പനികള്‍ക്ക് കേരളത്തില്‍ മാത്രമായി വില കുറയ്ക്കാന്‍ കഴിയില്ലെന്ന്, ഒരു പ്രമുഖ മിനറല്‍ വാട്ടര്‍ കമ്പനിയുടെ വക്താവ് കേരളവിഷനോട് പറഞ്ഞു. പ്രാദേശിക കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ചിലവേറിയതും സുരക്ഷിതവുമായ ഉല്‍പ്പാദന പ്രക്രിയയിലൂടെയാണ് കുപ്പിവെളളം വിപണിയിലെത്തിക്കുന്നത്. പ്രാദേശിക കമ്പനികളില്‍ പലതും പാക്കേജിംഗില്‍ ഗുണനിലവാരം പുലര്‍ത്താത്തതാണ് വില കുറച്ചു നല്‍കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെളളം നിറയ്ക്കുന്ന ബോട്ടിലിന്റെ പ്ലാസ്റ്റിക് ഗുണനിലവാരമില്ലാത്തതാണെങ്കില്‍ ഇത് വെളളത്തില്‍ കലരാന്‍ സാധ്യതയുണ്ട്. വിര്‍ജിന്‍ പ്ലാസ്റ്റിക്(റീസക്കൈിള്‍ ചെയ്യാത്തത്) ഉപയോഗിച്ചാണ് ബോട്ടില്‍ നിര്‍മ്മിക്കുന്നതെങ്കില്‍ 12 രൂപയ്ക്ക് വില്‍ക്കാനാകില്ലെന്ന് ഭൂരിഭാഗം കുപ്പിവെളള കമ്പനികളും പറയുന്നു.

എന്നാല്‍ റെയില്‍വേ പോലും കുപ്പി വെളളം 15 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ 12 രൂപയ്ക്ക് നല്‍കുമെന്ന പ്രഖ്യാപനം ഇതിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയമുണര്‍ത്തുന്നുണ്ട്. ഉല്‍പ്പാദകന് നഷ്ടമുണ്ടാകാതെ, വില കുറച്ച് ലാഭം നിലനിര്‍ത്തുമ്പോള്‍ ഗുണമേന്മയില്‍ ഇടിവ് വരുമെന്ന സ്വാഭാവിക സംശയമാണ് ഈ സാഹചര്യത്തില്‍ ഉയരുന്നത്.

കുപ്പിവെളളത്തിന് വില കുറയ്ക്കുമെന്നത് അസോസിയേഷനിലെ ഏതാനും ചിലര്‍ ചേര്‍ന്നെടുത്ത തീരുമാനം മാത്രമാണെന്നാണ് ഒട്ടുമിക്ക കമ്പനികളുടെയും ആക്ഷേപം. അതേസയം കേരളത്തില്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുളള ഭൂരിഭാഗം കമ്പനികളും തീരുമാനത്തോട് യോജിക്കാത്ത പക്ഷം, വില കുറയ്ക്കുമെന്ന പ്രഖ്യാപനം വെളളത്തില്‍ വരച്ച വരയായെന്നു വേണം പറയാന്‍. എന്നാല്‍ ഉല്‍പ്പാദന ചിലവ് കൂടുതലാണെന്ന് പറയുമ്പോഴും റെയില്‍വേ നല്‍കുന്ന വിലയ്‌ക്കൊപ്പമെങ്കിലും കുടിവെളളം ലഭ്യമാക്കാന്‍ കമ്പനികള്‍ തയ്യാറാകേണ്ടതുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top