കാട്ടിലെ തടി തേവരുടെ ആന എന്ന് പറഞ്ഞ പോലെയാണ് പൊതുമേഖലാ ബാങ്കുകളുടെ വായ്പാ സംവിധാനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി 2.4 ലക്ഷം കോടി രൂപയുടെ വായ്പയാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്.
2014 ഏപ്രില്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് 2.4 ലക്ഷം കോടി രൂപ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പ്രതാപ് ശുക്ല ലോക്‌സഭയില്‍ അറിയിച്ചു.
നോണ്‍ പെര്‍ഫോമിങ് അസറ്റ് എന്ന ഓമനപ്പേരിലാണ് വര്‍ഷാവര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ ലക്ഷക്കണക്കിന് രൂപ എഴുതിത്തള്ളുന്നത്. പാവപ്പെട്ട കര്‍ഷകരുടേയും വായ്പയെടുത്ത് മക്കളെ പഠിപ്പിക്കുന്നവരുടേയും കിട്ടാക്കടം ഇതില്‍ ചെറിയ തുക മാത്രമാണ്. സിംഹഭാഗവും മല്ല്യയേയും നീരവ് മോദിയേയും പോലെ ബാങ്കിനെ കബളിപ്പിച്ച് മുങ്ങുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുടേതാണ്. രാഷ്ട്രീയ ഗൂഢതാത്പര്യങ്ങളും ബാങ്കിന്റെ തലപ്പത്തുള്ളവരുടെ സ്ഥാപിത താത്പര്യവുമാണ് ഇത്രയധികം തുക കിട്ടാക്കടമായി പരിണമിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. സെന്‍ട്രല്‍ ബാങ്കെന്ന നിലയില്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ എത്രമാത്രം വിധേയമാകുന്നുണ്ട് എന്ന സംശയമാണ് പൊതുസമൂഹം ചോദിക്കുന്നത്.