Kerala

ചൈത്രയ്‌ക്കെതിരെ നടപടി വേണം; നിലപാടില്‍ ഉറച്ച് സിപിഎം, നടപടി സാധ്യതകള്‍ തേടി മുഖ്യമന്ത്രിയും

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പരിശോധന നടത്തിയ എസ്.പി ചൈത്ര തേരെസാ ജോണിനെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് സി.പി.എം. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ലെന്നാണ് എസ്പിയുടെ വിശദീകരണം തേടിയ ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇതോടെ പൊലീസ് റിപ്പോര്‍ട്ട് തള്ളി നടപടി എടുക്കാനുള്ള സാധ്യതകളാണ് മുഖ്യമന്ത്രിയും തേടുന്നത്. ചൈത്രയുടെ നടപടിയില്‍ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ച് കടുത്ത നടപടിയെടുത്താല്‍ ചട്ടവിരുദ്ധമാവും. അതിനാല്‍ താക്കീതോ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുന്ന തരത്തിലുള്ള ശകാരമോ ആണ് പ്രധാനമായും പരിഗണിക്കുന്നത്. അതിനൊപ്പം പൊതുസ്ഥലമാറ്റത്തിനൊപ്പം ചൈത്രയെ പൊലീസ് അക്കാദമിയോ ട്രയിനിങ് കോളജോ പോലുള്ള അപ്രധാന സ്ഥലങ്ങളിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായേക്കും.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനായാണ് തിരുവനന്തപുരം ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര തേരസാ ജോണ്‍ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പരിശോധിച്ചത്. നടപടിയില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

ചൈത്രക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാതെ ആ റിപ്പോര്‍ട്ട് അതേപടി കൈമാറുകയാണ് ഡി.ജി.പിയും ചെയ്തത്. എന്നാല്‍ ചൈത്രക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.എം. നിയമപരമായി തെറ്റില്ലങ്കിലും പാര്‍ട്ടി ഓഫീസിലെ പരിശോധന അംഗീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട്. അതിനാല്‍ ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഉചിതമായ നടപടി ശുപാര്‍ശ ചെയ്യാനാണ് ആഭ്യന്തരസെക്രട്ടറിക്ക് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top