Kerala

കൊച്ചി ബിനാലെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കും

കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റര്‍ അനിത ദുബെ മാധ്യമങ്ങളോട് സംസാരിക്കുന്നു

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പവലിയന്‍ പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.

ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡിലാണ് ബിനാലെ പവലിയന്‍ ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ കൊണ്ട് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കലാസൃഷ്ടികളുടെ ലേലം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ബിനാലെയ്ക്ക് ശേഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി.

നാല്‍പതില്‍ പരം കലാകാരന്മാരുടെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍, പ്രതിമകള്‍, ഇന്‍സ്റ്റലേഷന്‍സ് എന്നിവയാണ് ലേലത്തിന് വയ്ക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുള്ളത്. ബിനാലെ നാലാം ലക്കത്തിന്റെ കാലയളവില്‍ 2019 ജനുവരി 18-ാം തിയതിയാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്.

കേരളത്തിനെ ബാധിച്ച പ്രളയത്തെ തുടര്‍ന്ന് ബിനാലെയോടുള്ള തന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. സൃഷ്ടികളുടെ പുതിയ സാധ്യതകളിലേക്കും പ്രമേയങ്ങളിലേക്കും എത്താന്‍ ഇത് കാരണമായി. പല കലാകാരന്മാരും തങ്ങളുടെ സൃഷ്ടികളില്‍ തന്നെ പ്രളയം പ്രമേയമായി കൊണ്ടു വരാന്‍ തയ്യാറായി. ഇതെല്ലാം നവകേരളത്തോടുള്ള ഐക്യദാര്‍ഢ്യമാണെന്നും അനിത പറഞ്ഞു.

ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണ് ബിനാലെ നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top