പഞ്ചാബ് ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. വൈദികന്റെ ബന്ധുക്കള്‍ പഞ്ചാബിലേക്കെത്തി.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ദസൂയ സെന്റ് പോള്‍സ് പള്ളിക്ക് സമീപത്തുള്ള സ്വന്തം മുറിയില്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കട്ടിലില്‍ ഛര്‍ദിച്ചതിന്റെ അവശിഷ്ടങ്ങളും രക്തസമ്മര്‍ദത്തിന്റെ ഗുളികകളും ഉണ്ടായിരുന്നു.
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് വൈദികന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കള്‍ എത്തിയതിനു ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടത്താവൂ എന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈദികന്റേത് സ്വാഭാവിക മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താം എന്നുമാണ് പഞ്ചാബ് പോലീസിന്റെ നിലപാട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് പരാതി നല്‍കിയ കന്യാസ്ത്രീക്ക് അനുകൂല നിലപാട് കൈക്കൊണ്ട വ്യക്തിയായിരുന്നു ഫാദര്‍ കാട്ടുതറയില്‍. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്ന ഫാദര്‍ ബിഷപ്പിന്റെ നിലപാടുകളെ കര്‍ശനമായി വിമര്‍ശിക്കുകയും ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.
തന്റെ ജീവനു ഭീഷണിയുള്ളതായി ഫാദര്‍ പലപ്പോഴും ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിന്റെ അറസ്റ്റിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഫാദറെന്നും സഹപ്രവര്‍ത്തകരുടെ മൊഴികള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ സംശങ്ങള്‍ അസ്ഥാനത്താണെന്നും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുമാണ് ജലന്ധര്‍ രൂപതയുടെ വിശദീകരണം.
കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടന്‍ ഇത്തരമൊരു കൃത്യത്തിന് ഫ്രാങ്കോ മുളയ്ക്കല്‍ മുതിരാനുള്ള സാധ്യതയുംകുറവാണെന്ന് പലരും സംശയിക്കുന്നു. ജലന്ധര്‍ തന്റെ ശക്ത കേന്ദ്രമാണെങ്കിലും ഈ സമയത്ത് എല്ലാ സംശയമുനകളും തനിക്കെതിരെയാകുമെന്ന് ഫ്രാങ്കോ മുളയ്ക്കലിന് അറിയാം.