Kerala

മൊബൈല്‍ ഫോണ്‍ പരിശോധന തുടരുന്നു; എ.ടി.എം കവര്‍ച്ചാ കേസില്‍ ഇരുട്ടില്‍ തപ്പി പോലീസ്

ആലുവ: കൊച്ചിയിലും തൃശ്ശൂരിലും എ.ടി.എമ്മുകള്‍ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇരുട്ടില്‍ തപ്പി പോലീസ്. ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങിയ പ്രതികള്‍ ഏതു സംസ്ഥാനക്കാരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല. പ്രതികള്‍ കേരളം വിട്ടെന്നും മറുനാട്ടുകാരാണെന്നും മാത്രമാണു പോലീസ് നല്‍കുന്ന വിശദീകരണം.

കോട്ടയം, എറണാകുളം ജില്ലകളിലെ പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്നാണു പരിശോധന നടത്തുന്നത്. കോട്ടയം കോടിമതയില്‍ മറുനാട്ടുകാര്‍ താമസിച്ചിരുന്ന വീടുകളിലും കെട്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. വാഹനവും ഗ്യാസ് കട്ടറും മോഷ്ടിച്ച സംഘം കോട്ടയം നഗരത്തിലെ ലോഡ്ജില്‍ താമസിച്ചതായി ജില്ലയിലെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയില്‍ പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ രണ്ടുദിവസം മുമ്പു ജില്ലയില്‍ എത്തിയെന്നാണു വിവരം.

തീവണ്ടിമാര്‍ഗം എത്തിയ ഇവര്‍ നഗരപരിധിയിലോ മറ്റു സ്ഥലങ്ങളിലോ ലോഡ്ജുകളില്‍ താമസിച്ചു മോഷണം ആസൂത്രണംചെയ്‌തെന്നു കരുതുന്നു. ഇതേത്തുടര്‍ന്ന് കോട്ടയം, കുറുപ്പന്തറ, ആപ്പാഞ്ചിറ, വെള്ളൂര്‍, ചിങ്ങവനം, ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകളിലെയും ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. സംശയം തോന്നിയ ഹോട്ടലുകളില്‍നിന്നുള്ള രേഖകളും സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

കവര്‍ച്ചാ സംഘത്തിലെ ഏഴു പേരില്‍ മൂന്നു പേരെ മാത്രമാണ് കൊരട്ടിയിലെ സിസിടിവിയില്‍ കണ്ടത്. പിന്നെ, ചാലക്കുടി ഹൈസ്‌കൂള്‍ പരിസരത്തെ സിസിടിവിയിലാണ് ഏഴു പേരെ കണ്ടത്. പണം തട്ടേണ്ട എടിഎം കൗണ്ടറുകള്‍ തിരഞ്ഞെടുക്കാന്‍ നാലു മാസം മുമ്പേ പ്രതികള്‍ മധ്യകേരളത്തില്‍ സഞ്ചരിച്ചതായാണ് പൊലീസിനു ലഭിച്ച സൂചനകള്‍. ഇവര്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെയാണ് മൊബൈല്‍ ടവറുകളിലെ മൊത്തം കോളുകളില്‍ നിന്ന് ചിലത് തിരഞ്ഞെടുത്ത് പരിശോധിക്കുന്നത്. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏഴു പേര്‍ തൃശൂരിലേക്ക് പാസഞ്ചര്‍ ടിക്കറ്റ് എടുത്തതായി റെയില്‍വേ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടെന്നു കരുതുന്ന ആലപ്പി, ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പൊലീസിനു വിവരങ്ങള്‍ കൈമാറിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല

വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായം തേടിയിട്ടുള്ളത് ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ അന്വേഷണത്തിനു മറ്റു സംസ്ഥാനങ്ങളിലേക്കു കേരളാ പോലീസ് പോകുന്നതിനെക്കുറിച്ചു തീരുമാനമെടുത്തിട്ടുമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top