കൊച്ചി: ഇന്നലെ കൊച്ചിയിൽ നടന്ന ഡബ്ല്യു.സി.സിയുടെ വാർത്താസമ്മേളനത്തിനിടയിലെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി നടി രേവതി. വർഷങ്ങൾക്കുമുൻപ് 17കാരിയായ പെൺകുട്ടി അർധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നുപറഞ്ഞത് ലൈംഗികപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്ന് രേവതി വ്യക്തമാക്കി.
അർധരാത്രി തുടർച്ചയായി മുറിയുടെ വാതിലിൽ മുട്ടിവിളിച്ചതിനെത്തുടർന്ന് ഭയപ്പെട്ടാണ് പെൺകുട്ടി തന്നെ വിളിച്ചത്. പെൺകുട്ടിയും മുത്തശ്ശിയും താനും അന്നുമുഴുവൻ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും രേവതി വെളിപ്പെടുത്തി. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും കുറ്റം മറച്ചുവെച്ചതിന് രേവതിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിന് പരാതി ലഭിച്ചിരുന്നു.ഇതേത്തുടർന്നാണ് രേവതി വിശദീകരണവുമായി രംഗത്തെത്തിയത്.