ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിന്റെ കുരുക്ക് മുറുകുന്നു. അക്ബറിനോട് പ്രധാനമന്ത്രിയും ബി.ജെ.പി.യും രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. നൈജീരിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തുന്ന എം.ജെ.അക്ബര്‍ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ രാജി ആവശ്യപ്പെടാനാണ് സാധ്യത.
രാജിവയ്ക്കുകയാണെങ്കില്‍ ലൈംഗികാരോപണത്തെത്തുടര്‍ന്ന് മോദിസര്‍ക്കാരില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയായിരിക്കും അക്ബര്‍. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നിഹാല്‍ചന്ദ് മേഘ്വാളിനാണ് ആദ്യം സ്ഥാനനഷ്ടമുണ്ടായത്. പത്രപ്രവര്‍ത്തകനായിരുന്നകാലത്ത് എം.ജെ.അക്ബര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഏഴുവനിതകളാണ് തുറന്നുപറഞ്ഞത്.
അതേസമയം, മീ ടൂ ആരോപണത്തില്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ മറുപടി പറയണമെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. പരാതിക്കാര്‍ക്കു നീതി ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്കു കഴിയും. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്ക് ഇരയാക്കരുതെന്നും അവര്‍ പറഞ്ഞു. അക്ബറിനെതിരായ ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതാദ്യമായാണു ഒരാള്‍ പ്രതികരിക്കുന്നത്.
അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ലോക്‌സഭ തിരഞ്ഞെടുപ്പും വരാനിരിക്കെ കേന്ദ്രസര്‍ക്കാരിനു കളങ്കമേല്‍പ്പിച്ച ഒരാളെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ കേന്ദ്രസര്‍ക്കാരിലെയും ബി.ജെ.പിയിലെയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. അതുകൊണ്ട്തന്നെ അക്ബറിന്റെ രാജി ഇന്നുതന്നെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.