സംസ്ഥാനത്ത് ഭീഷണി ഉയര്‍ത്തിയ നിപ നിയന്ത്രണ വിധേയമായെന്നു കരുതിയിരിക്കെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന പ്രഖ്യാപനമുണ്ടായത്. അതോടെ ആശങ്കയും കൂടി. കോഴിക്കോട് ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം നിപ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. തലശ്ശേരി സ്വദേശി റോജ(39) ആണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്ന് ഐസിഎംആറില്‍നിന്നുള്ള വിദഗ്ധര്‍ എത്തിയശേഷമേ ഉപയോഗിക്കാന്‍ തുടങ്ങുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്.
അതേസമയം നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ല നിശ്ചലമായിരിക്കുകയാണ്. ബസുകളില്‍ യാത്രക്കാരില്ല, പഴവര്‍ഗങ്ങളുടെ വില്‍പ്പനയില്‍ കുറവ്, ഹോട്ടലുകളിലും സിനിമ തിയേറ്ററുകളിലും ആളില്ല, മത്സ്യമാംസ വില്‍പ്പനയിലും ഇടിവ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആളുകള്‍ പുറത്തിറങ്ങുന്നത്.
യാത്രക്കാരില്ലാത്തതിനാല്‍ സ്വകാര്യ ബസുകള്‍ പലതും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. ബസ് യാത്ര പരമാവധി ഒഴിവാക്കിയിരിക്കുകയാണ് ആളുകള്‍. 45ഓളം ബസുകള്‍ ഓടിയിരുന്ന വടകര -പേരാമ്പ്ര റൂട്ടില്‍ ഇപ്പോള്‍ 12 ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. കുറ്റ്യാടി റൂട്ടിലെ സ്ഥിതിയും മറിച്ചല്ല. കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.