കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12വയസുകാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.എന്നാല്‍, ആര്‍ക്കും തീവ്രമായ ലക്ഷണമില്ല. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
251 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. എട്ട് പേരുടെ സാമ്പിൾ പരിശോധനക്ക് പുനെയിലെ ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ ഫലം ഇന്ന് രാത്രിയോടെ അറിയാനാകും.
സമ്പർക്കപ്പട്ടികയിലെ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആകെ 54 പേരാണ് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്ളത്. ഇവരില്‍ 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.