Home app

ചെങ്ങന്നൂര്‍ ഇനി തെരഞ്ഞെടുപ്പ് ചൂടില്‍

മെയ് 28ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ വിജ്ഞാപനം വന്നതോടെ ചെങ്ങന്നൂര്‍ വീണ്ടും ഉഷാറാകുന്നു. രാഷ്ടീയ കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരമാണ് ചെങ്ങന്നൂരില്‍ നടക്കാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിക്കാത്തതിനാല്‍ ഉണ്ടായ അനിശ്ചിതത്വം വ്യാഴാഴ്ച ഉച്ചയ്ക്ക് തീയതി പ്രഖ്യാപനം വന്നതോടെ മാറിയിരിക്കുകയാണ്. രാവിലയോടെതന്നെ സ്ഥാനാര്‍ഥികള്‍ പ്രചരണത്തില്‍ സജീവമായി. പാര്‍ടി പ്രവര്‍ത്തകരും നേതാക്കളും ചെങ്ങന്നൂരില്‍ എത്തിത്തുടങ്ങി. സംസ്ഥാന നേതാക്കള്‍ ഇന്ന് വൈകുന്നേരത്തോടെ മണ്ഡലത്തില്‍ എത്തുമെന്നാണ് വിവരം. എന്‍ഡിഎ മുന്നണിയ്ക്കായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തിച്ചേരും.

എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി സജി ചെറിയാനായിരുന്നു പ്രചരണ പ്രവര്‍ത്തനങ്ങളുമായി ആദ്യമിറങ്ങിയത്. തൊട്ടുപിന്നാലെ യു.ഡി.എഫിലെ ഡി.വിജയകുമാറും അതിനുപിന്നാലെ എന്‍.ഡി.എ.യുടെ പി.എസ്.ശ്രീധരന്‍പിള്ളയും. മൂന്ന് മുന്നണികളുടെയും സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് ഗോദയില്‍ ഉശിര് കയറ്റി. കുടുംബയോഗങ്ങളും ബൂത്ത് കണ്‍വെന്‍ഷനുകളും പലതവണ നടന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതോടെ അന്തരീക്ഷം തണുത്തു. സ്ഥാനാര്‍ഥികള്‍ മടുത്തു. പ്രചാരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘങ്ങള്‍ പിന്‍ വാങ്ങി. ഇപ്പോള്‍ പ്രഖ്യാപനം വന്നതോടെ വീണ്ടും ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയാണ്.

ത്രികോണ മത്സരമാണ് മണ്ഡലത്തില്‍. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന് വിജയം അനിവാര്യമാണ്. അഞ്ചുതവണ യു.ഡി.എഫ്.സ്ഥാനാര്‍ഥി തുടര്‍ച്ചയായി വിജയിച്ച ചെങ്ങന്നൂരില്‍ അവര്‍ക്ക് വിജയം നിലനില്‍പ്പിന്റെ പ്രശ്നമാണ്. കഴിഞ്ഞതവണ വന്‍കുതിപ്പിലൂടെ വിജയത്തിനടുത്തെത്തിയ എന്‍.ഡി.എ.യുടെ പി.എസ്.ശ്രീധരന്‍പിള്ളയും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ കേരളം ഇനി ചെങ്ങന്നൂരിലേക്കായിരിക്കും.

അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വോട്ട് ചെയ്യുന്നവര്‍ ജയിക്കുമെന്ന് കെ.എം.മാണി പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. അതേ സമയം മാണിയുടെ വോട്ട് എല്‍ഡിഎഫിന് വേണ്ട എന്ന നിലപാടുള്ള സിപിഐക്കും കാനത്തിനും ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണുള്ളത്. എല്‍ഡിഎഫിന് ജയിക്കണമെന്ന ആഗ്രഹമൊന്നും കാനത്തിനില്ലെന്നും മാണി പറഞ്ഞു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top