Home app

കൊറിയന്‍ ഉച്ചകോടിയില്‍ ആകാംക്ഷയോടെ ലോകം

നീണ്ട പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ-ദക്ഷിണകൊറിയ നേതാക്കളുടെ നിര്‍ണായക ഉച്ചകോടിക്ക് പാന്‍മുന്‍ജോമില്‍ തുടക്കമായി. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. കൊറിയന്‍രാജ്യത്തലവന്മാരുടെ ഉച്ചകോടിയെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചര്‍ച്ചകള്‍ക്ക് സൈനികരഹിതമേഖല കൂടിയായ പാന്‍മുന്‍ജോം വേദിയാകുമെന്നാണ് പ്രതീക്ഷ.

ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോങ്ചാങ്ങില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ ഒരേ പതാകയ്ക്കുകീഴിലാണ് ഇരുകൊറിയകളും അണിനിരന്നത്. മാര്‍ച്ചില്‍ ദക്ഷിണകൊറിയയില്‍നിന്നുള്ള ഉന്നതതലസംഘം ഉത്തരകൊറിയയില്‍ സന്ദര്‍ശനം നടത്തുകയും കിം ജോങ് ഉന്നുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. ഈ സന്ദര്‍ശനങ്ങളും ചര്‍ച്ചകളുമെല്ലാം ഇരുകൊറിയകളും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് അവസാനം കുറിക്കുന്നതിനുള്ള സൂചനകളായിരുന്നു.

ഉത്തരകൊറിയ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന കിം ജോങ് ഉന്നിന്റെ പ്രസ്താവനയും ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളുടെ മഞ്ഞുരുകി തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ ഊട്ടിഉറപ്പിക്കുന്നതായിരുന്നു. ദക്ഷിണ കൊറിയയില്‍ സൈനിക നടപടികള്‍ കുറയ്ക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ദൃഢപ്പെടുത്തുന്നതിനും രാഷ്ട്രീയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഉത്തരകൊറിയയുടെ തീരുമാനം സഹായിക്കും. ഇരുകൊറിയകളും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുന്നതിനും തീരുമാനം പ്രയോജനപ്പെടും. ആണവായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന പ്രഖ്യാപനം നടത്താന്‍ ഉച്ചകോടിയില്‍ ഉത്തരകൊറിയ തയ്യാറാകുമോയെന്നാണ് ഇനി നോക്കികാണേണ്ടത്.

ദക്ഷിണകൊറിയയെ സംബന്ധിച്ച് കഴിഞ്ഞ 12 വര്‍ഷമായി നിലനില്‍ക്കുന്ന ഉപരോധം ആ രാജ്യത്തിന്റെ സമ്പദ്‌മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉത്തരകൊറിയയും മറ്റ് ലോകരാഷ്ട്രങ്ങളുമായുള്ള വ്യാപാരം പുനസ്ഥാപിക്കാതെ ദക്ഷിണ കൊറിയയ്ക്ക് ഇനി പിടിച്ച് നില്‍ക്കാനാവില്ല. ചൈനയാണ് പ്രധാനമായും ദക്ഷിണകൊറിയയെ ആയുധ പടച്ചട്ട അണിയിക്കുന്നത്. ഈ മേഖലയില്‍ ചൈനയുടെ ആധിപത്യം തകര്‍ക്കുകയെന്നത് അമേരിക്കയുടെ ആത്യന്തിക ലക്ഷ്യം കൂടിയാണ്. ഈ സമാധാനചര്‍ച്ചയ്ക്ക് അമേരിക്ക മുന്‍കൈയ്യെടുക്കുന്നതിന്റെ പ്രധാനകാരണവുമിതാണ്.

ഇതിനുപുറമേ ദക്ഷിണകൊറിയ അമേരിക്ക ലക്ഷ്യമാക്കി തൊടുത്തുവെച്ചിരിക്കുന്ന ആണവമിസൈലുകള്‍ അമേരിക്ക വലിയ ഭീഷണിയെന്ന നിലയിലാണ് നോക്കികാണുന്നത്. സമ്പൂര്‍ണ്ണ ആണവായുധനിരോധനം എന്ന ആവശ്യമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ദക്ഷിണകൊറിയയോട് ആവശ്യപ്പെടുന്നത്. പൊതുവെ ആണവായുധങ്ങളോട് പ്രത്യേകം താല്‍പര്യം പുലര്‍ത്തുന്ന കിം ജോങ് ഉന്നിനെ വരുതിയിലാക്കാനാണ് ലോകരാഷ്ട്രങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്.

1953ല്‍ കൊറിയന്‍യുദ്ധം അവസാനിച്ചതിനുശേഷം ദക്ഷിണകൊറിയയിലെത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാണ് കിം ജോങ് ഉന്‍.
ജൂണില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കിം ജോങ് ഉന്‍ കൂടിക്കാഴ്ച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top