കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാതെ തള്ളിയതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത് 180 വിദ്യാര്‍ഥികളുടെ ഭാവിയാണ്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ പ്രവേശനം റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രണ്ടു വര്‍ഷത്തേക്ക് ഈ രണ്ടു കോളേജുകളിലേയും പ്രവേശനം കോടതി തടയുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയുടെ നടപടി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്നതായതിനാല്‍ ഭരണ പ്രതിപക്ഷ ഐക്യത്തോടെ ഈ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബില്‍ തള്ളിയത്.
നീറ്റ് യോഗ്യതയുള്ളതും, മെഡിക്കല്‍ കൗണ്‍സില്‍ നടപടി പ്രകാരം അപേക്ഷിച്ചാല്‍ അതേ കോളേജില്‍ തന്നെയോ അല്ലെങ്കില്‍ കേരളത്തില്‍ തന്നെയുള്ള ഏതെങ്കിലും മെഡിക്കല്‍ കോളേജുകളിലോ പ്രവേശനം ലഭിക്കുമായിരുന്ന വിദ്യാര്‍ഥികളെ അഡ്മിഷനെടുത്തതില്‍ മാത്രം പറ്റിയ, തീര്‍ത്തും സാങ്കേതികമായ ഒരു പിഴവിന്റെ പേരില്‍ പ്രവേശനം റദ്ദു ചെയ്ത് അവരുടെ ഭാവി തുലയ്ക്കുന്ന നടപടി വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
സാധാരണഗതിയില്‍ ബില്‍ വീണ്ടും സമര്‍പ്പിച്ചാല്‍ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് പതിവ്. അപ്പോഴും സുപ്രീം കോടതി സര്‍ക്കാറിന് മുന്നില്‍ വില്ലനായുണ്ട്. ബില്‍ അസാധുവാക്കുന്നതടക്കമുള്ള നടപടി കോടതിക്കു സ്വീകരിക്കാനാവും. കോടതി കര്‍ശനമായി വിലക്കിയിട്ടും നിലപാടുമായി മുന്നോട്ടുപോയ മന്ത്രിസഭയും ഉദ്യോഗസ്ഥരും കടുത്തവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരും. നേരത്തേ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ കൊണ്ടുവന്ന ബില്‍ കോടതി റദ്ദാക്കിയ ചരിത്രവും സഭയ്ക്ക് പാഠമായുണ്ട്.