ദില്ലി: ഐപിഎല്‍ കൊച്ചി ടസ്‌ക്കേഴ്‌സ് ടീമിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ആര്‍ബിട്രേഷന്‍ ഫോറം നിശ്ചയിച്ച 550 കോടി രൂപ ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിന് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
550 കോടി രൂപയാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നിലവില്‍ 18 ശതമാനം വാര്‍ഷിക പലിശയും ചേര്‍ത്ത് ഇത് 850 കോടിയോളം വരും. ബിസിസിഐയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വര്‍ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്.
ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ച് പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്‌കേഴ്‌സിനെ പുറത്താക്കിയത്. ഇതിനെതിരെ ടസ്‌കേഴ്‌സ് ഉടമ റെങ്‌ദേവു കര്‍സോര്‍ഷ്യം ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് തര്‍ക്ക പരിഹാരത്തിലൂടെ കോടതി നിശ്ചയിച്ച തുക നല്‍കാനാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.
കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് 2015ലാണ് ആര്‍ബിട്രേഷന്‍ ഫോറം വിധിച്ചത്. പണം മടക്കിനല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 18 ശതമാനം വാര്‍ഷിക പലിശയും ചേര്‍ത്ത് 850 കോടി രൂപ കൊച്ചി ടസ്‌കേഴ്‌സിന് നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.