Business

പിഎന്‍ബി വായ്പാ തട്ടിപ്പ് സെബി അന്വേഷിക്കുന്നു

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പാ തട്ടിപ്പിന്റെ വ്യാപ്തിയറിഞ്ഞ് ബാങ്കിംഗ് മേഖല തരിച്ച് നില്‍ക്കുകയാണ്. ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന് സമ്പദ് മേഖല തിരിച്ചറിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് 11,400കോടി രൂപയുടെ വായ്പ്പാ തട്ടിപ്പിനെക്കുറിച്ച് അന്വേഷണമാരംഭിച്ച് കഴിഞ്ഞു. ഓഹരി വിപണിയില്‍ പിഎന്‍ബി ഓഹരികള്‍ക്ക് വന്‍ വിലയിടിവ് രേഖപ്പെടുത്തി.

ഇതിനോടകം തന്നെ മുംബൈയിലെ 13 സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ റെയിഡുകള്‍ നടക്കുകയാണ്. മുംബൈക്ക് പുറമേ സൂറത്ത്, ഡല്‍ഹി എന്നിവിടങ്ങളിലെ വജ്രവ്യാപാര കേന്ദ്രങ്ങളും റെയിഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇന്ത്യയിലെ ബാങ്കില്‍ നിന്ന് ജാമ്യരേഖ നല്‍കി വിദേശത്തെ ബാങ്കുകളില്‍ നിന്ന് ഹ്രസ്വകാല വായ്പയെടുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനത്തിന്റെ ദുരുപയോഗമാണ് പിഎന്‍ബി തട്ടിപ്പ് കേസില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യയിലെ വജ്രരാജാവ് എന്ന് ഫോബ്‌സ് മാസിക വിശേഷിപ്പിച്ച നീരവ് മോദിക്ക് വന്‍തുകയുടെ ജാമ്യ പത്രം നല്‍കാന്‍ പിഎന്‍ബിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂട്ടുനിന്നു. വായ്പാ തട്ടിപ്പ് പുറത്ത് വന്നതോടെ പ്രമുഖ ഇന്ത്യന്‍ ജ്വല്ലറി സ്ഥാപനങ്ങളായ ഗീതാഞ്ജലി, ഗിനി, നക്ഷത്ര തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളും വിവിധ അന്വേഷണ ഏജന്‌സികളുടെ നിരീക്ഷണത്തിലാണ്. സമാനമായ ഇത്തരം തട്ടിപ്പുകള്‍ മറ്റ് ബാങ്കുകളിലും നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.

ഇന്ത്യയില അതി സമ്പന്നന്‍മാരുടെ (2017ലെ കണക്കനുസരിച്ച്) 180 കോടി ഡോളറാണ് മോദിയുടെ സമ്പാദ്യം. ഇത്രയധികം ധനികനായ നീരവ് മോദി സാധാരണ നികുതി ദായകരുടെ പണം അപഹരിക്കുന്നതെന്തിനാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ നിക്ഷേപകരും വായ്പാ തട്ടിപ്പ് അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. തട്ടിപ്പിന്റെ കരിനിഴലിലായ വജ്ര രാജാവ് ഇപ്പോള്‍ ഇന്ത്യയിലില്ല. ബെല്‍ജിയത്തിലാണ് മോദി കുടുംബം താമസിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top