Home app

കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല ; കുമ്മനം

കണ്ണൂരില്‍ സി.പി.എമ്മിന് സ്വന്തമായി ആയോധന പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്ന രാജ്യസഭാ എം.പി റിതബ്രതാ ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിന്റെ, പ്രത്യേകിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് ആരാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മുന്‍ എസ്എഫ്‌ഐ അഖിലന്ത്യാ ജനറല്‍ സെക്രട്ടറിയും ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ റിതബ്രതാ ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. കണ്ണൂരില്‍ പാര്‍ട്ടിക്ക് സ്വന്തമായി ആയോധന പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്ന തുറന്നു പറച്ചില്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് ആരാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.കേരളത്തിലെ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബിയാണെന്നും റിതബ്രതാ പറയുന്നു. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്നും പാര്‍ട്ടിയുടെ എംപി തന്നെ തുറന്നു പറയുന്നുണ്ട്. മാത്രവുമല്ല പാര്‍ട്ടിക്കെതിരായ ഈ തുറന്നു പറച്ചിലിന്റെ പേരില്‍ തന്റെ ജീവന് തന്നെ ഭീഷണിയുണ്ടായേക്കാമെന്നും അദ്ദേഹം പറയുമ്പോള്‍ സിപിഎം എത്രമാത്രം ക്രിമിനല്‍വത്കരിക്കപ്പെട്ടു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല.
ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്
22 ആം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സമ്മേളനങ്ങള്‍ക്കായി പാര്‍ട്ടി പുറത്തിറക്കിയ പാര്‍ട്ടിക്കത്ത്. കത്തിലെ 33ാമത്തെ ചോദ്യം ഏരിയാ തലങ്ങളില്‍ പാര്‍ട്ടിക്ക് സെല്‍ഫ് ഡിഫന്‍സ് സംവിധാനം ഉണ്ടോയെന്നാണ്. എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎമ്മിന് സ്വന്തമായുള്ള ക്രിമിനല്‍ സംഘമാണ് ഇത്. പാര്‍ട്ടിയുടെ തന്നെ രാജ്യസഭാ എംപിയുടെ വെളിപ്പെടുത്തലിനോട് കൂട്ടിവായിക്കുമ്പോഴാണ് ഇതിന്റെ ഗൗരവം കൂടുന്നത്. ജനകീയ ജനാധിപത്യം പ്രവര്‍ത്തന ശൈലിയായി സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന സിപിഎം എന്തിനാണ് സായുധ സേനയെ കൂടെക്കൊണ്ടു നടക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം. സായുധ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുക പാര്‍ട്ടി നയമല്ലെങ്കില്‍ എതിരാളികളെ കൊന്നൊടുക്കാനല്ലാതെ മറ്റെന്തിനാണ് ഈ സേന?. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം തയ്യാറല്ലെന്നാണ് രണ്ടു സംഭവങ്ങളും വെളിവാക്കുന്നത്. അല്ലെങ്കില്‍ സായുധ സേന പിരിച്ചു വിടാന്‍ പാര്‍ട്ടി തയ്യാറാകണം. എങ്കില്‍ സംസ്ഥാനത്ത് സമാധാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top