കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടിയുടെ പിന്തുണ. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ. വെല്ലുവിളികളെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. കുഴൽപണ കേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ല. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. എതിർ ശബ്ദം ഇല്ലാതാക്കാനുള്ള നീക്കമാണ് ഇത്. എൽഡിഎഫിനും യുഡിഎഫിനും എതിരായ വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഒൻപത് സ്ഥലത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. ഏതു വിധേനയും ബിജെപിയെ തകർക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വലിയ രാഷ്ട്രീയ ബദലാണെന്ന് തെളിയിച്ചതിനാലാണിത്.
കെ സുരേന്ദ്രൻ്റെ മകൻ എതിരെയുള്ള അന്വേഷണം പാർട്ടിയെ തകർക്കാൻ ആണ്.പച്ചക്കറി കച്ചവടം നടത്തി പണം സമ്പാദിച്ചതിനാണോ കോടിയേരിയുടെ മകൻ ജയിലിൽ കിടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കൊച്ചിയിൽ നിശ്ചയിച്ച കോർ കമ്മിറ്റി യോഗത്തിനോടനുബന്ധിച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കുമ്മനം. ഹോട്ടലിൽ നിശ്ചയിച്ച യോഗം പോലീസ് അവസാനം നിമിഷം അനുമതി നിഷേധിച്ചതിനെ തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിലാണ് ചേരുന്നത്.
ഭാവി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിലുള്ള പരിപാടികൾക്ക് കോർ കമ്മറ്റിയിൽ രൂപം നൽകും. കോർ കമ്മിറ്റി എല്ലാ വിഷയങ്ങളും വിശദമായി തന്നെ പരിശോധിക്കുമെന്നും കുമ്മനം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിൽ പ്രതിയുടെ കോൾ ലിസ്റ്റിലുള്ള ആരെയും പോലീസ് ചോദ്യം ചെയ്യാൻ വിളിക്കുന്നില്ല എന്ന് വി മുരളീധരൻ പറഞ്ഞു. വാദിയുടെ കോൾ ലിസ്റ്റിൽ ഉള്ളവരെ ആണ് വിളിക്കുന്നത്.
മകനിലേക്കും അന്വേഷണം വരട്ടെ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇപ്പോൾ തന്നെ 300 കേസിൽ പ്രതിയാണ്. ഇനിയും വരട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.