കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ബി.ജെ.പി തലശേരി മണ്ഡലം ഉപാദ്ധ്യക്ഷന് വധഭീഷണിയും അദ്ദേഹത്തിന്റെ വീടിനു നേരെയുണ്ടായ അക്രമവും ഇതിന്റെ തുടക്കമാണെന്ന് സംശയമുണ്ട്. കൂത്തുപറമ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ വെട്ടിയതും ആയുധം താഴെവയ്ക്കാന്‍ സി.പി.എം തയ്യാറല്ലെന്നതിന്റെ തെളിവാണ്. സമാധാന യോഗ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തുന്ന നീക്കമാണിതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍ സി.പി.എം ആസൂത്രിത നീക്കം നടത്തുകയാണ്. കക്ഷി-രാഷ്ട്രീയ- ജാതി-മത പരിഗണനകളില്ലാതെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി സി.പി.എം ഇതിന് തടസം സൃഷ്ടിക്കുകയാണ്. ഇത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് മാത്രമുള്ള അസഹിഷ്ണുത എന്തിനാണെന്ന് മനസിലാവുന്നില്ല. പിണറായി വിജയന്‍ അധികാരത്തിലെത്തിയതോടെ സി.പി.എമ്മിന്റെ പ്രവര്‍ത്തകരുടെ അസഹിഷ്ണുത അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ സമാധാന യോഗത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം കണ്ണൂരില്‍ നടത്തുന്ന സമാന്തര പരിപാടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ സി.പി.എം ധാര്‍ഷ്ട്യത്തിന് ജില്ലാ ഭരണകൂടവും പൊലീസും കുട പിടിയ്ക്കുകയാണ്. ശോഭായാത്രകള്‍ക്ക് അനുമതി നിഷേധിച്ചും മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതെയും പരിപാടി തടസപ്പെടുത്താനാണ് ജില്ലാ അധികൃതരുടെ ശ്രമമെന്നും ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക നായകരും രംഗത്തുവരണമെന്നും കുമ്മനം ആവശ്യപ്പെട്ടു.