Home app

ആര്‍എസ്എസിനെ കുറിച്ച് എഴുതിയില്ലായിരുന്നുവെങ്കില്‍ ഗൗരി ലങ്കേഷ് വധിക്കപ്പെടില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ

ഗൗരി ലങ്കഷ് വധത്തില്‍ സംഘ്പരിവാര്‍ ബന്ധം തുറന്ന് പറഞ്ഞ് മുന്‍ മന്ത്രിയും ബിജെപി ശൃംഗേരി എംഎല്‍യുമായ ഡിഎന്‍ ജീവന്‍രാജ്. ആര്‍എസ്എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് ജീവന്‍രാജ് പറഞ്ഞു. അങ്ങനെ എഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിച്ചിരുന്നേനെയെന്നും ജീവന്‍രാജ് പറഞ്ഞു. ബിജെപിയുടെ ചലോ മംഗളുരു റാലിയെ ചിക്കമംഗളുരുവില്‍ അഭിസംബോധന ചെയ്യുകയായിരുന്നു എംഎല്‍എ.

ഗൗരി ലങ്കേഷ് ‘ചഡ്ഡിഗല മരണ ഹോമ’ (ആര്‍എസ്എസ് കശാപ്പ്) എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതി. അങ്ങനെയുള്ള എഴുത്തുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ടിരുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാം. ഗൗരി ലങ്കേഷ് തന്റെ പത്രത്തില്‍ ആര്‍എസ്എസുകാരുടെ മരണത്തെക്കുറിച്ച് എഴുതിയിരുന്നു. അന്ന് അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ അവര്‍ ജീവിച്ചേനേ. എനിക്ക് സഹോദരിയെ പോലെയായിരുന്നു അവര്‍. എന്നാല്‍ ബിജെപിക്കെതിരെയോ ആര്‍എസ്എസിനെതിരെയോ എഴുതുന്നത് എനിക്ക് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു.

അതേസമയം കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ‘ചലോ മംഗളുരു’ റാലിക്കിടെ ബൈക്ക് റാലി നടത്തിയ ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ യെദ്യുരപ്പയെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മംഗളുരുവിലും തീരദേശജില്ലകളിലും ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധറാലി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top