ഹാദിയ(അഖില)യുടെ വീട്ടിലെത്തി വീഡിയോ പകര്‍ത്തിയത് അച്ഛന്റെ സമ്മതത്തോടെയാണെന്ന് രാഹുല്‍ ഈശ്വര്‍. ഹിന്ദുസമുദായത്തിലെ തീവ്രസ്വരക്കാരുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് തനിക്കെതിരേ ഹാദിയയുടെ അച്ഛന്‍ അശോകന്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനുമുമ്പ് അമ്മ പൊന്നമ്മയുടെയും ഹാദിയയുടെയും അനുമതി നേടിയിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞുതന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹാദിയ വിഷയം പരിഹരിക്കാന്‍ ആരും രംഗത്തുവരുന്നില്ല. മുഖ്യധാരാപാര്‍ട്ടികളും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഹജ്ജ് കമ്മിറ്റിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പരിപാടികളില്‍ പങ്കെടുത്തതിന് തന്നെ തീവ്രവാദിയെന്ന് മുദ്രകുത്തിയവരുണ്ട്. ഹാദിയയുടെ വീട്ടില്‍നിന്ന് ശേഖരിച്ച വിവരങ്ങളും ദൃശ്യങ്ങളും കൈമാറാനും മൊഴിനല്‍കാനും തയ്യാറാണെന്നുകാണിച്ച് ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന് ഇ-മെയില്‍ അയച്ചിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം നടപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചകളില്‍ ക്രൈസ്തവര്‍ക്കും വെള്ളിയാഴ്ചകളില്‍ മുസ്ലിങ്ങള്‍ക്കുമുള്ള ആത്മീയവിദ്യാഭ്യാസ ക്ലാസുകള്‍ ഹൈന്ദവ മതവിശ്വാസികള്‍ക്ക് ലഭ്യമാകാത്തതാണ് മതപരിവര്‍ത്തനത്തിന് വഴിവെയ്ക്കുന്നത്. ശനിയാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് മതബോധന ക്ലാസുകള്‍ നല്‍കാന്‍ സാഹചര്യം ഒരുക്കണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.