സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഞായറാഴ്ച രാവിലെ നടന്ന ‘വിവേചനത്തിനെതിരെയുള്ള സ്വാതന്ത്ര്യം’ വാക്കത്തോണ്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലെ വിഭിന്നമായ ഉത്സവമായി മാറി. കേന്ദ്ര-കേരള സാമൂഹ്യനീതിവകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ‘സമാവേശ ഭാരത’, സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്തതകളുടെ സംഗമ ഭൂമിയായി. ഇന്ത്യയിലെ 18 സംസ്ഥാനതലസ്ഥാനങ്ങളില്‍ ഒരേ ദിവസം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായിരുന്നു ചടങ്ങ്. മനുഷ്യമനസിന്റെ ഒരു ഘടനാവ്യത്യാസത്തിന്റെയോ ശാരീരികമായ ഭിന്നതയുടെയോ പേരില്‍ സമൂഹം നൂറ്റാണ്ടുകളായി അകറ്റിനിര്‍ത്തിയിരുന്നവരും പൊതുധാരയില്‍ തുല്യരാണെന്ന് പ്രഖ്യാപിക്കുന്ന വാക്കത്തോണ്‍ തിരുവനന്തപരുത്ത് വികാരപരമായ ചടങ്ങായി മാറി.
‘ഇവരോടൊപ്പം ഇറങ്ങിനടക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം തോന്നുന്നു,’ ജസ്റ്റിസ് പി സദാശിവം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് മൂന്ന് ശതമാനം സംവരണം നല്‍കണമെന്നും ഇന്ത്യയിലാകെ ഇവര്‍ക്കായി റാമ്പുകള്‍ ഏര്‍പ്പെടുത്തണമെന്നും വിധിച്ചത്. ഇപ്പോഴത് നാല് ശതമാനമാക്കിയുള്ള തുല്യതാ അവകാശ നിയമം ഇന്ത്യയില്‍ വന്നു,’ അദ്ദേഹം പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിന് തുല്യ അവകാശം അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ കണ്‍വന്‍ഷന്റെ മുഖ്യാസൂത്രകനായിരുന്ന ശശിതരൂര്‍ എംപിയും സ്വതന്ത്ര്യ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്തു. ‘ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം പത്ത് വര്‍ഷമായിട്ടും ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയാത്തത് ദുഃഖകരമാണ്,’ ശശി തരൂര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, വര്‍ക്കല ശിവഗിരി മഠം പ്രതിനിധി സ്വാമി ഋതംബരാനന്ദ, പാളയം ഇമാം മൗലവി സുഹൈബ് തുടങ്ങിയവര്‍ വാക്കത്തോണിന് നേതൃത്വം നല്‍കി.വീല്‍ചെയറുകളില്‍ എത്തിയ ഭിശേഷിക്കാരെ അനുധാവനം ചെയ്ത് സൈക്കിളിങ്, റോളര്‍ സ്‌കേറ്റിങ്, ഭിശേഷിക്കുട്ടികളുടെ ബാന്‍ഡ് മേളം, എന്‍എസ്എസ് വോളന്റിയര്‍മാരുടെ ഗായകസംഘം തുടങ്ങിയവകൊണ്ട് വര്‍ണാഭമായിരന്നു ഘോഷയാത്ര തലസ്ഥാനനഗരിക്ക് പുത്തന്‍ അനുഭവമായി.