ഇടവേളയ്ക്ക് ശേഷം ഷാറുഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം ‘പത്താന്‍’ ആയി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദു സംഘടനകളും മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും രംഗത്ത് വന്നിരിക്കുകയാണ്. സാമുദായിക വികാരം വ്രണപ്പെടുത്തിയെന്ന് മുസ്‍ലിം സംഘടനകളും ആരോപിച്ചു.
ലോകം എന്തുതന്നെ ചെയ്താലും പോസിറ്റീവായിരിക്കുമെന്ന് ഷാറുഖ് ഖാൻ പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഏറ്റുമുട്ടി.
സങ്കുചിതമായ കാഴ്ചപ്പാടുകളും ചിന്തകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്നതായി കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ഷാറുഖ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ചോദ്യങ്ങളുയരുന്നുവെന്നാണ് അതേ ചടങ്ങില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത്. മമതാ ബാനര്‍ജിയെ അടുത്തു നിര്‍ത്തി ബച്ചന്‍ അത് പറഞ്ഞത് പ്രവചന സ്വഭാവത്തോടെയാണെന്ന് ബിജെപി പ്രതികരിച്ചു. ബിജെപി ഭരണത്തിന് കീഴിലാണ് ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതെന്നു തൃണമൂൽ എംപിയും നടിയുമായ നുസ്രത് ജഹാന്‍ തിരിച്ചടിച്ചു.
ഷാറുഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രമായെത്തുന്ന പത്താനിലെ ഗാനം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്. ജെഎന്‍യു സമരത്തിന് ദീപിക പിന്തുണ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ റാം കദം ചിത്രത്തിനെതിരെ രംഗത്തുവന്നു. ഗാനരംഗത്തിലെ വസ്ത്രധാരണം ശരിയല്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര കുറ്റപ്പെടുത്തി. ചിത്രം പത്താന്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് മധ്യപ്രദേശ് ഉലെമ ബോര്‍ഡ് അധ്യക്ഷന്‍ സയ്ദ് അനസ് അലി ആരോപിച്ചു.