കോളേജുകളിൽ റാഗിങ് നടന്നാൽ പലപ്പോഴും ജൂനിയർ വിദ്യാർത്ഥികൾ അത് പുറത്ത് പറയാൻ മടിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രതികളെ പിടികൂടാൻ പോലീസിന് പലപ്പോഴും പ്രയാസമാകാറുണ്ട്. പൊലീസിനെ വലച്ച റാഗിങ് പ്രതികളെ പിടികൂടാന്‍ വിദ്യാര്‍ത്ഥിയായി വേഷം മാറി പൊലീസ് ഉദ്യോഗസ്ഥ നടത്തിയ രഹസ്യ ഓപ്പറേഷൻ വ്യത്യസ്തമായിരിക്കുകയാണ്..മധ്യപ്രദേശിലെ സാന്യോഗിതാഗഞ്ച് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ശാലിനി ചൗഹാനാണ് പ്രതികളെ പിടികൂടിയത്. എംജിഎം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായി പ്രവേശിച്ച് കോളേജും ക്യാന്റീനും കറങ്ങി നടന്നാണ് ശാലിനി പ്രതികളെ കണ്ടെത്തിയത്. മൂന്ന് മാസം സമയമെടുത്താണ് കേസിലെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തിയതും പ്രതികളെ പിടികൂടുകയും ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജൂലൈ മാസത്തിലാണ് ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജില്‍ റാഗിങ് നടന്നതിനെ തുടര്‍ന്ന് പൊലീസിന് ‘അജ്ഞാത പരാതി’ ലഭിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിന് വിധേയരാക്കി എന്നായിരുന്നു പരാതി. ചില വാട്ട്‌സാപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും റാഗ് ചെയ്യാന്‍ വിളിപ്പിച്ച സ്ഥലങ്ങളുടെ ലൊക്കേഷനും അടക്കം പരാതിയിലുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് കോളേജിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സീനിയേഴ്‌സിനെ ഭയന്ന് വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായിരുന്നില്ല.
തുടര്‍ന്ന് പരാതി ലഭിച്ച നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. പക്ഷേ ഹെല്‍പ് ലൈന്‍ സംവിധാനത്തിന്റെ നയമനുസരിച്ച് നമ്പർ കൈമാറാന്‍ സാധ്യമല്ലായിരുന്നു. ഇതോടെയാണ് മെഡിക്കല്‍ കോളേജില്‍ രഹസ്യ ഓപ്പറേഷന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
എസ് ഐ സത്യജീത് ചൗഹാന്‍, ഓഫീസര്‍ ഇന്‍ ചാര്‍ജ് തഹ്സിബ് ഖ്വാസി എന്നിവരായിരുന്നു അന്വേഷണ സംഘത്തെ നയിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കോളേജ് പരിസരത്ത് കറങ്ങിയ എസ് ഐ സത്യജീത് ചൗഹാന്‍ വിവരങ്ങള്‍ ശേഖരിച്ചു. ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവുകളും ശേഖരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ നിന്ന് പ്രതികളെ കണ്ടെത്തുക എന്നത് പൊലീസിന് വെല്ലുവിളിയായി മാറുകയായിരുന്നു. തുടര്‍ന്നാണ് രഹസ്യ ഓപറേഷന് ശാലിനിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതും വനിതാ കോണ്‍സ്റ്റബിള്‍ അത് ഭംഗിയായി പൂര്‍ത്തിയാക്കിയതും.