രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിനായി തിക്കും തിരക്കും. റിസർവേഷൻ ചെയ്തവർക്ക് പോലും സിനിമ കാണാൻ സാധിക്കാത്ത രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ പ്രദർശന വേദിയായ ടാഗോർ തിയേറ്ററിൽ സംഘർഷമുണ്ടായി.
ഡെലിഗേറ്റുകളിൽ ചിലർ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസും ഡെലിഗേറ്റുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം 3:30-നായിരുന്നു നൻപകൽ ‘നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ തിയേറ്ററിന് മുന്നിൽ ആളുകൾ വരി നിന്ന് തുടങ്ങിയിരുന്നു. ഇതിനിടെ റിസേർവ് ചെയ്യാത്തവരെ കയറ്റിവിടുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു. സിനിമയുടെ പ്രദർശനം ആരംഭിച്ചതോടെ റിസേർവ് ചെയ്ത ഡെലിഗേറ്റുകൾക്കും പ്രവേശനം അനുവദിക്കാതെ വന്നതോടെയാണ് സംഘർഷമുണ്ടായത്.
‘പോലീസ് ഗോ ബാക്ക്’ മുദ്രാവാക്യങ്ങളോടെ തിയേറ്ററിന് മുന്നിൽ ഡെലിഗേറ്റുകൾ സംഘംചേർന്നു. പ്രതിഷേധം കനത്തതോടെ ഡെലിഗേറ്റുകളിൽ നിന്ന് രണ്ട് പ്രതിനിധികളെ സംഘാടകരുമായി ചർച്ചയ്ക്ക് വിളിച്ചു. ചിത്രം കാണാൻ തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്തവർക്ക് വേണ്ടി ഒരു ഷോ കൂടി അനുവദിക്കണമെന്നാണ് ഡെലിഗേറ്റുകളുടെ ആവശ്യം.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക: