Breaking News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും 250 രൂപ; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ചായയ്ക്കും കാപ്പിയ്ക്കും സ്‌നാക്‌സിനും അമിത വില ഈടാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് 2019 ല്‍ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിനുളളില്‍ ചായയും കാപ്പിയും സ്‌നാക്‌സും നല്‍കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഷാജി ജെ കോടങ്കണ്ടത്ത് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

നെടുമ്പാശ്ശേരിയിൽ കുറഞ്ഞ വിലയ്ക്ക് ചായയും കാപ്പിയും സ്‌നാക്‌സും വിതരണം നടത്തി വരുന്നതിനിടെ, കോവിഡ് വ്യാപനം കൂടുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ ന്യായവിലയ്ക്ക് ചായയും കാപ്പിയും കൊടുക്കുന്നത് നിര്‍ത്തിവച്ചു. എയര്‍പോര്‍ട്ടില്‍ പരമാവധി വിലയേക്കാള്‍ അധികം തുക സാധനങ്ങള്‍ക്ക് ഈടാക്കരുതെന്ന് എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യ 2017 ല്‍ എല്ലാ വിമാനത്താവള അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ടെര്‍മിനലില്‍ ഇരിക്കുന്ന യാത്രക്കാരില്‍ നിന്ന് ചായയ്ക്ക് 250 രൂപയും കാപ്പിയ്ക്ക് 250 രൂപയും സ്‌നാക്‌സിന് 150 രൂപയും ഈടാക്കി വന്നിരുന്നതായി ഷാജി ജെ കോടങ്കണ്ടത്ത് പറയുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ വീണ്ടും സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചതെന്നും ഷാജി ജെ കോടങ്കണ്ടത്ത് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top