വാഷിംഗ്ടൺ:ശൂന്യാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാര്‍ട്ട് അഥവാ ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്‌ഷന്‍ ടെസ്റ്റാണ് ചൊവ്വാഴ്ച വെളുപ്പിന് ഇന്ത്യന്‍ സമയം 4.44 ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.4.44ന് ഒരു ചെറു ഛിന്നഗ്രഹത്തില്‍ ഡാര്‍ട്ട് പേടകം ഇടിച്ചിറക്കി. ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള നീക്കങ്ങളില്‍ വലിയ ചുവടുവയ്പ്പാണ് ഡാര്‍ട്ട് ദൌത്യം. പ്രശസ്ത ഹോളിവുഡ് പടം അര്‍മ്മഗഡന് സമാനമായ ഒരു അന്ത്യമാണ് ദൌത്യത്തിന് ഉണ്ടായത് എന്നാണ് വിവരം. ഛിന്നഗ്രഹത്തില്‍ ഡാര്‍ട്ട് പേടകം ഇടിച്ചിറക്കുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു.ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോര്‍മോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തിലാണ് ഡാര്‍ട്ട് ഇടിച്ചിറക്കിയത്.സെക്കന്‍ഡില്‍ 6.6 കിലോമീറ്റര്‍ എന്ന വേഗത്തില്‍ ഡാര്‍ട്ട് ഈ ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്.
612 കിലോ ഭാരവും ഒന്നരമീറ്റര്‍ നീളവുമാണ് ഡാര്‍ട്ട് പേടകത്തിന് ഉള്ളത്. ഇടിക്ക് ശേഷം സംഭവിച്ച കാര്യങ്ങളില്‍ നാസ ഇനിയും കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. 10 മാസങ്ങള്‍ക്ക് മുന്‍പാണ് ഡാര്‍ട്ട് ദൌത്യം ഭൂമി വിട്ടത്. 344 മില്യണ്‍ ഡോളറിന്‍റെ ചിലവാണ് ഈ ദൌത്യത്തിന്.
ഭാവിയില്‍ ബഹിരാകാശത്ത് നിന്നും വരുന്ന ഛിന്നഗ്രഹങ്ങളില്‍ നിന്നും കൂട്ടിയിടി ഒഴിവാക്കി ഭൂമിയെ രക്ഷിക്കാന്‍ ഭാവിയില്‍ ഉപയോഗിക്കാവുന്ന ഒരു കൈനറ്റിക് ഇംപാക്റ്റര്‍ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായാണ് നാസ ഈ ദൌത്യം നടത്തിയത്.