തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിലെ ഷാഫി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് രഹസ്യമൊഴിയില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്നയുടെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ലെന്നു ഷാഫി ചോദിച്ചു. സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ വലിയ സംഘം രൂപീകരിച്ചു വെപ്രാളം കാണിക്കുന്നത് എന്തിനാണ്?. എന്തിനാണ് ധൃതി പിടിച്ച് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്?.
മധ്യസ്ഥനായെത്തിയ ഷാജ് കിരണും വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി അജിത് കുമാറുമായി എന്താണ് ബന്ധം?. അജിത് കുമാര്‍ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണ്?. തന്റെ ഭരണകാലത്ത് അവതാരങ്ങള്‍ ഉണ്ടാകില്ലെന്നും, അവതാരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ എന്ന അവതാരത്തിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കു വേണ്ടിയല്ല എഡിജിപി അജിത് കുമാര്‍ ഷാജ് കിരണുമായി സംസാരിച്ചതെങ്കില്‍ പിന്നെ എന്തിനാണ് പുതിയ തസ്തിക സൃഷ്ടിച്ച് എഡിജിപിക്കു നിയമനം നല്‍കിയത്?. സ്വപ്നയ്ക്കെതിരെ കേസ് എടുത്ത പൊലീസ് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ ഗുരുതരമായ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ കേസ് എടുക്കുന്നില്ല. ആരാണ് ഷാജ് കിരണ്‍?. ആരാണ് വ്യവസായി ഇബ്രാഹിം? ഇവര്‍ക്കെന്താണ് കേസില്‍ താല്‍പര്യം, എന്തിനാണ് അവര്‍ 164 തിരുത്താന്‍ ശ്രമിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ഷാജ് കിരണിന് പൊലീസ് അവസരമൊരുക്കുകയായിരുന്നുവെന്നും ഷാഫി ആരോപിച്ചു.
സ്വപ്‌നയ്‌ക്കെതിരേ ജലീല്‍ പരാതി നല്‍കി. അതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. എന്തിനായിരുന്നു സര്‍ക്കാരിന്റെ ആ വെപ്രാളം?സ്വപ്നയുടെ കൂടെയുള്ള സരിത്തിനെ ഫ്ലാറ്റില്‍നിന്ന് വിജിലന്‍സ് പിടിച്ചു കൊണ്ടുപോയി. പാലക്കാട്ടെ വിജിലന്‍സിന് സരിത്തിനെ അറസ്റ്റ് ചെയ്യാന്‍ ആര് അധികാരം കൊടുത്തു? സരിത്തിനെ പിടിച്ചുകൊണ്ടുപോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രിസഭയില്‍ മറുപടി പറഞ്ഞത്.ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നില്ലെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി ബാഗ് മറന്നെന്നും അത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ കൊടുത്തയച്ചെന്നും ശിവശങ്കര്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബാഗ് ഒന്നും മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ആരാണ് കള്ളം പറയുന്നത്?മുഖ്യമന്ത്രിയും ഓഫീസുമാണോ അതോ ശിവശങ്കറാണോയെന്നും ഷാഫി ചോദിച്ചു. സ്വപ്ന സുരേഷിന്റെ എന്‍ട്രി പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് വഴിയാണെന്ന് കോൺഗ്രസിൻ്റെ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സ്വപ്ന ക്ലിഫ് ഹൗസിലെ നിത്യസന്ദര്‍ശക ആയിരുന്നു. പിഡബ്യുസി ഡയറക്ടര്‍ തന്റെ മെന്ററാണെന്ന് വീണ വിജയന്‍ പറഞ്ഞതായും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.