കൊച്ചി:സെൻട്രൽ ജിഎസ്ടി ആക്ടിലെ സെക്ഷൻ 83 അനുസരിച്ച് ബാങ്ക് ഇടപാടുകൾ തടഞ്ഞത് മാറ്റണമെങ്കിൽ ബാങ്ക് ഗ്യാരണ്ടിയായി 30 കോടി കെട്ടി വയ്ക്കണമെന്ന ഡിജിജിഐ ഓർഡറിന് ഹൈക്കോടതി സ്റ്റേ. കേരള കമ്മ്യൂണിക്കേറ്റർസ് കേബിൾ ലിമിറ്റഡ്(KCCL) ആണ് ഡിജിജിഐ ഓർഡറിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്.സെൻട്രൽ ജി എസ് ടി ആക്ടിലെ സെക്ഷൻ 67 അനുസരിച്ച് കെസിസിഎല്ലിൽ നടത്തിയ പരിശോധനയെ തുടർന്ന് ആണ് കെസിസിഎല്ലിൻ്റെ ബാങ്ക് ഇടപാടുകൾ തടയുന്ന നടപടിയിലേക്ക് നീങ്ങിയത്.തുടർന്ന് സെൻട്രൽ ജി എസ് ടി ആക്ടിലെ സെക്ഷൻ 83 അനുസരിച്ച് ബാങ്ക് ഇടപാടുകൾ തടഞ്ഞ നടപടിയെ കെസിസിഎൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്ന സമയത്ത് തന്നെ വിവിധ രീതിയിൽ ബാങ്ക് ഇടപാടുകൾ തടയാൻ ഡിജിജിഐ ശ്രമം നടത്തി കൊണ്ടിരുന്നതായും കെസിസിഎൽ ഹർജിയിൽ പറയുന്നു. സെൻട്രൽ ജി എസ് ടി ആക്ട് സെക്ഷൻ 107 അനുസരിച്ച് ഹർജിക്കാരന് തർക്കമുള്ള ജിഎസ്ടി തുകയിൽ 10 ശതമാനമേ അടയ്ക്കേണ്ടതുള്ളൂ എന്നും അതനുസരിച്ച് പരമാവധി 25 കോടി വരികയുള്ളൂ എന്നും ഹർജിക്കാർ ബോധിപ്പിച്ചു. 30 കോടി എന്നത് ഹർജിക്കാരുടെ ക്രെഡിറ്റ് ബാലൻസ് ആണെന്നും ഇത് അടക്കുകയാണെങ്കിൽ ഹർജിക്കാരുടെ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും കെസിസിഎൽ ഹർജിയിൽ ബോധിപ്പിച്ചു.
ഇതിനെ തുടർന്നാണ് ജസ്റ്റിസ് എ. എം ബാദറിൻ്റെ സിംഗിൾ ബഞ്ച് ബാങ്ക് ഗ്യാരണ്ടി ആയി 30 കോടി കെട്ടിവയ്ക്കുന്നത്് സ്റ്റേ ചെയ്തത്.ഹർജിയിൽ തീരുമാനം ആകുന്നത് വരെ ബാങ്ക് ഗാരൻ്റി നൽകുന്നത് തടഞ്ഞത്.ബാലൻസ് ഷീറ്റിൽ കാണിച്ചിരിക്കുന്ന വസ്തു വകകൾ കൈമാറ്റം ചെയ്യില്ലെന്നു കോടതിയിൽ സത്യവാങ്മൂലം നൽകണം. അഭിഭാഷകരായ ഷമീം അഹമ്മദും സിറിയക് ടോമും ആണ് കെസിസിഎല്ലിന് വേണ്ടി ഹാജരായത്.
കോർപറേറ്റ് താൽപര്യങ്ങൾക്ക് എതിരെ ശക്തമായ ബദല് ഉയർത്തി എന്നും ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന കെസിസിഎൽ പെട്ടെന്നുണ്ടായ ജി എസ് ടി പരിശോധനയെയും തുടർന്ന് ബിസിനസിനെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ ബാങ്കിടപാടുകൾ തടഞ്ഞ നടപടിയെയും ഹൈകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ നിന്നും സ്റ്റേയുടെ രൂപത്തിൽ ആശ്വാസവാർത്ത എത്തിയത്.