ന്യൂഡൽഹി:പെട്രോളിയം ഉല്‍പ്പന്നങ്ങളെ തല്‍ക്കാലം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ല. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെയാണിത്. ഈ വിഷയത്തില്‍ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ തുടരും. ജിഎസ്ടി നഷ്ടപരിഹാര സെസ് ജൂലൈയ്ക്ക് ശേഷവും തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താനെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കും. ജീവന്‍രക്ഷാ മരുന്നുകളുടെ നികുതി പരിഷ്കരണമടക്കം സുപ്രധാനമായ തീരുമാനങ്ങളും ഇന്നത്തെ ജി.എസ്.ടി കൗണ്‍സില്‍ കൈക്കൊണ്ടു. എസ്.എം.എ രോഗത്തിന് ഉപയോഗിക്കുന്ന കോടികള്‍ വിലവരുന്ന സോള്‍ജിന്‍സ്മ ഇന്‍ജക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാക്കി. കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ല്‍ നിന്ന് 5 ശതമാനമാക്കി. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണവിതരണത്തിന് റസ്റ്റൊറന്റുകളിലേതിന് സമാനമായി അഞ്ചുശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി. കോവിഡ് മരുന്നുകളുടെയും ചികില്‍സ ഉപകരണങ്ങളുടെയും നികുതിയിളവ് ഡിസംബര്‍ 31വരെ നീട്ടി.
കേരളവും മഹാരാഷ്ട്രയും അടക്കം ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമല്ല യുപിയും നികുതി വരുമാനത്തിലെ നഷ്ടം ചൂണ്ടിക്കാട്ടി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ലക്നൗവില്‍ നടന്ന 45മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തു. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും നിലനില്‍ക്കുന്നതില്‍ ഇപ്പോള്‍ ഈ വിഷയം പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ വാദിച്ചു. പിന്നീട് ചര്‍ച്ചചെയ്യാം എന്ന പൊതു അഭിപ്രായമാണ് കൗണ്‍സിലിലുണ്ടായത്. അഭിപ്രായസമന്വയമുണ്ടാകട്ടെ എന്ന് കേന്ദ്രസര്‍ക്കാരും നിലപാടെടുത്തു. കാര്‍ബണേറ്റഡ് പഴച്ചാറിന് 28 ശതമാനം നികുതിയും 12 ശതമാനം സെസും ഏര്‍പ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെ അഞ്ചുവര്‍ഷം കൂടി നീട്ടണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. 32 ഉല്‍പന്നങ്ങളുടെയും 29 സേവനങ്ങളുടെയും നികുതി നിരക്ക് പരിഷ്ക്കരിക്കുന്നതും പരിഗണനയില്‍ വന്നു.