ന്യൂഡൽഹി:
ജിഎസ്ടി കുടിശ്ശികയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. കേന്ദ്രം 1.59 ലക്ഷം കോടി വായ്പെടുത്ത് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശകയിലേക്ക് നല്‍കുമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
വൈകിയാണെങ്കിലും കുടിശ്ശിക വിതരണം ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ മറ്റാവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കെ എൻ ബാലഗോപാൽ കേന്ദ്രത്തെ അറിയിച്ചിരുന്നു. ജിഎസ്ടി നഷ്ട പരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ വിഷയം ജി എസ്ടി കൗൺസിലിൽ ഉയർത്താൻ കേരളം തീരുമാനിച്ചതായി കെ എൻ ബാലഗോപാൽ അറിയിച്ചു.