Breaking News

ബീഹാർ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; നവംബർ 10 ന് വോട്ടെണ്ണൽ

ഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായി ആണ് വോട്ടെടുപ്പു നടക്കുക. നവംബര്‍ പത്തിന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചു.

ബിഹാറില്‍ നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 29നാണ് അവസാനിക്കുന്നത്. ആകെയുള്ള 243ല്‍ 38 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടു സീറ്റാണ് പട്ടിക വര്‍ഗത്തിനു നീക്കിവച്ചിട്ടുള്ളത്.

കോവിഡ് വ്യാപന കാലത്ത് ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരിക്കും ബിഹാറിലേത്. പുതിയ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെയായിരിക്കും തെരഞ്ഞെടുപ്പു നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനായി ഏഴു ലക്ഷം ഹാന്‍ഡ് സാനിറ്റൈസര്‍ യൂണിറ്റുകളും 46 ലക്ഷം മാസ്‌കുകളും ആറു ലക്ഷം പിപിഇ കിറ്റും 6.7 ലക്ഷം ഫെയ്‌സ് ഷീല്‍ഡും 23 ലക്ഷം ജോഡി കൈയുറകളും സജ്ജമാക്കും. വോട്ടര്‍മാര്‍ക്കു മാത്രമായി 7.2 കോടി കൈയുറകള്‍ സജ്ജീകരിക്കും.

എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് പോസിറ്റിവ് ആയവര്‍ക്കു പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉണ്ടാവും. ഇതിനു പുറമേ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അവര്‍ക്കു വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. തിരക്ക് ഒഴിവാക്കാന്‍ പോളിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. നക്‌സല്‍ ബാധിത മേഖലകളില്‍ അധിക സമയം ഉണ്ടാവില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിക്കണം പ്രചാരണ പ്രവര്‍ത്തനങ്ങളെന്ന് അറോറ പറഞ്ഞു.

പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശനമായി നിരീക്ഷിക്കും. ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്ന് കമ്മിഷന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top