തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തം യാദൃശ്ചികമല്ല. സ്വപ്നയേയും, ശിവശങ്കറേയും,മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് ഫയലുകൾ നശിപ്പിച്ചത്. തീപിടുത്തം അട്ടിമറിയാണെന്നും ചെന്നിത്തല ആവർത്തിച്ചു.
ചീഫ് സെക്രട്ടറിയിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. വിശ്വാസ് മേത്തയെ അവിശ്വാസ് മേത്തയായിട്ടാണ് ഇപ്പോൾ ജനങ്ങൾ കാണുന്നത്.
പ്രോട്ടോക്കോൾ ഓഫീസിൽ തീ പിടിക്കാൻ ഒരു സാഹചര്യവുമില്ലന്നും ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിക്ക് ശമ്പളം കൊടുക്കുന്നത് എകെജി സെൻററിൽ നിന്നാണോ എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചത്. തീപിടുത്തം അട്ടിമറി ശ്രമമെന്ന് സുരേന്ദ്രൻ വീണ്ടും ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിലും, ഫയലുകളുടെ കാര്യത്തിലും സർക്കാർ ഒളിച്ചുകളി നടത്തുകയാണ്.
ഒരാഴ്ച മുമ്പ് തന്നെ ഫയലുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. മുഖ്യമന്ത്രിക്ക് എതിരായ തെളിവുകൾ നശിപ്പിച്ചു എന്നും സുരേന്ദ്രൻ പറഞ്ഞു. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്നത് സിപിഎം ബന്ധമുള്ള 2 ഉദ്യോഗസ്ഥർ ആയിരുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു