ഡൽഹി: ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയെ സമീപിച്ചത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തിൽ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കലിന് അനുവദിച്ച ജാമ്യം വിചാരണ കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തിൽ വിചാരണ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതിയിൽ ഉയർത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി ഹർജി തള്ളിയതിനാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതിയിൽ ഹാജരായി വിചാരണ നേരിടേണ്ടി വരും.