കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. എന്നാൽ അന്യ സംസ്ഥാനത്തേക്ക് ഇപ്പോൾ സർവ്വീസ് ഉണ്ടാവില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.
കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും സർവ്വീസ് .
ജനങ്ങൾക്ക് യാത്രാ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്ന നിലപാടിലെക്ക് ബസ് ഉടമകളും എത്തണം. ഇല്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ കൂടും. സിറ്റിബസ്സുകൾ ഇല്ലാതാകും. ഇത് കെ.എസ്.ആർ.ടി.സിയേയും ഇല്ലാതാക്കും. പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിലക്ക് ജനങ്ങൾ എത്തിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇരുചക്ര വാഹനങ്ങളും യൂസ്ഡ് വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കൂടിയത് ഇതിന്റെ ഉദാഹരണമാണ്.
യാത്രക്കാർ ബസുകളെ ആശ്രയിക്കുന്ന രീതി കോവിഡ് കാലത്ത് കുറഞ്ഞു. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
പരാമാവധി ചെയ്യാൻ കഴിയുന്ന കാര്യം സ്വകാര്യ ബസ്സുകൾക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.