ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ദളിത് കർഷകദമ്പതിമാർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘ഞങ്ങളുടെ പോരാട്ടം ഇത്തരം മാനസികാവസ്ഥയ്ക്കും അനീതിക്കും എതിരായാണ്’എന്ന് പോലീസ് ഇവരെ മർദിക്കുന്ന
വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ ട്വീറ്റ് ചെയ്തു.
നാലുവർഷമായി തങ്ങൾ കൃഷി ചെയ്യുന്ന ഭൂമി പിടിച്ചെടുത്ത് വിള നശിപ്പിക്കാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതിന്റെ പേരിലാണ് പോലീസ് രാംകുമാർ അഹിവാർ ഭാര്യ സാവിത്രി ദേവി എന്നിവർക്കുനേരെ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് ദമ്പതിമാർ കീടനാശിനി കഴിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇവരെ പോലീസ് മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു. തുടർന്ന് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ സംഭവത്തിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
റവന്യൂ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച രാംകുമാറിനെ പോലീസ് അതിക്രൂരമായി മർദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇയാളെ രക്ഷിക്കാനായി സാവിത്രി ഓടിയെത്തുന്നതും രാംകുമാറിനെ ചേർത്തുപിടിക്കുന്നതും കാണാം. എന്നാൽ പോലീസ് ലാത്തികൊണ്ട് ഇവരെയും മർദിച്ചു. പോലീസ് മർദനത്തിൽ നിന്ന് മാതാപിതാക്കളെ രക്ഷിക്കാനെത്തിയ കുട്ടികളെ പോലീസ് തള്ളിമാറ്റുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ദമ്പതികൾ കൃഷി ചെയ്തിരുന്ന ഭൂമി സർക്കാരിന്റേതാണെന്നും കോളേജ് നിർമാണത്തിന് മാറ്റിവെച്ചതാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം. വിഷം കഴിച്ചതിനെ തുടർന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതിമാരുടെ നില ഇപ്പോൾ തൃപ്തികരമാണ്.