മലപ്പുറം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എം പി.
സ്വർണക്കള്ളക്കടത്ത്
കേരളത്തിന്റെ ഭരണസംവിധാനത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. എന്നാൽ ഇതുവരെ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ഇത് ദുരൂഹമാണ്. ശിവശങ്കറിനെ സംരക്ഷിക്കുന്ന നടപടി,
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ശക്തിപകരുന്നതാണന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇവർക്കൊക്കെയും കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഏത് സാഹചര്യത്തിലാണെങ്കിലും സ്വർണക്കള്ളക്കടത്തിന് സൗകര്യം കിട്ടിയത് ഉന്നതബന്ധങ്ങളിലൂടെയാണ്.
കോവിഡ് കേസുകൾ കൂടി വരുന്ന സമയത്ത് പ്രതിരോധപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നേണ്ട സർക്കാർ ഇത്തരം കേസുകളിൽ കുടുങ്ങി ദുർബലമായിപ്പോവുകയാണ്. സർക്കാർ വിശദീകരണം നൽകാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.