കൊട്ടാരക്കര:ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നൽകി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകനെ കാണാൻ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു ഭയക്കുന്നതെന്നു സുഹൃത്ത് ചോദിച്ചപ്പോഴാണു പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെക്കുറിച്ചും പറഞ്ഞത്.
സൂരജിന്റെ രണ്ട് സുഹൃത്തുക്കൾ, ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോറിന്റെ ഉടമ, ജീവനക്കാരൻ, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സൂരജിനെ പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്.
പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉറക്കഗുളികയ്ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നൽകിയതായി പൊലീസ് സംശയിക്കുന്നു. വ്യക്തത തേടി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പൊലീസ് സമീപിച്ചു.
സൂരജിനു വിഷപ്പാമ്പുകളെ നൽകിയ ചാവർകോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇക്കാര്യത്തിൽ കോടതിയുടെ അനുമതി തേടാനാണ് നീക്കം. അടുത്ത ദിവസങ്ങളിൽ കൂടുതൽപേരെ ചോദ്യം ചെയ്യും. ഇതിനു ശേഷമാകും അന്തിമ തീരുമാനം.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് വാർത്താ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/DTzxpbDi4c5KF00EUgpeLf