കൊല്ലം∙ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജ് (27). മാധ്യമങ്ങളോട് ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം. വനം വകുപ്പിന്‍റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.
സംഭവത്തിൽ വൻ ആസൂത്രണമാണ് പ്രതി നടത്തിയത്. പാമ്പിനെ കൈകാര്യം ചെയ്യാൻ യു ട്യൂബ് പഠനം മുതൽ കൈകളുടെ ചലന പരിശീലനം വരെ നടത്തിയ ശേഷമാണ് ഇയാൾ മൂന്നാമത്തെ ശ്രമത്തിലാണ് ഭാര്യ അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്ര (25) യെ കൊലപ്പെടുത്തിയത്.
മേയ് 7നു പുലർച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ മൂർഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു സൂരജ് എന്നാണു പൊലീസ് പറഞ്ഞത്. തലേദിവസം ഉത്രയുടെ വീട്ടിലെത്തുമ്പോൾ സൂരജിന്റെ കയ്യിൽ വലിയ ബാഗുണ്ടായിരുന്നു. പാമ്പിനെ സൂക്ഷിച്ച കുപ്പി ഇതിലുണ്ടായിരുന്നുവെന്നാണു കരുതുന്നത്.