തിരുവനന്തപുരം: സ്വതന്ത്ര സിനിമ സംവിധായകരുടെയും ആസ്വാദകരുടെയും സംഘടനയായ മൂവ്മെന്റ് ഫോര്‍ ഇൻഡിപെൻഡന്റ് സിനിമ (MIC) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സ്വജനപക്ഷപാതം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2018 ലെ അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ച മാനദണ്ഡങ്ങള്‍ക്കെതിരെയും MIC ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ചലച്ചിത്ര പ്രവർത്തകയായ ബീന പോളിന്റെ ഭര്‍ത്താവ് വേണുഗോപാല്‍ സംവിധാനം ചെയ്ത ‘കാര്‍ബണ്‍’ ആറ് അവാര്‍ഡുകളും കമല്‍ സംവിധാനം ചെയ്ത ആമിക്ക് രണ്ട് അവാര്‍ഡുകളുമാണ് 2018ല്‍ നേടിയത്. അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരുവരും ചലച്ചിത്ര അക്കാഡമിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായിരുന്നു. എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ ഇവർ തന്നെയാണ് സാംസ്കാരിക
മന്ത്രാലയത്തിന് ജൂറി അംഗങ്ങളെ നിർദേശിച്ചതും.
ഇത് സ്വജനപക്ഷപാതത്തിന്റെ വ്യക്തമായ തെളിവാണെന്നും തുടര്‍ന്ന് സംഭവിക്കാന്‍ അനുവദിക്കരുതെന്നും MIC ചൂണ്ടികാണിക്കുന്നു. അക്കാദമിയിലെ ഉദ്യോഗസ്ഥരോ അവരുടെ ബന്ധുക്കളോ ഉള്‍പ്പെടുന്ന സിനിമകള്‍ ഒരു അവാര്‍ഡിനും പരിഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും MIC സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യക്തിഗത അവാര്‍ഡുകള്‍ക്ക് ചെയര്മാന്,സെക്രട്ടറി, എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍, അക്കാഡമിയിലെ മറ്റു ഭാരവാഹികള്‍ എന്നിവര്‍ അര്ഹരല്ലന്നാണ് റൂൾ V (11) പറയുന്നത്.
2019 നവംബറിലാണ് MIC രൂപീകരിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രമേള ഐഎഫ്എഫ്കെ കച്ചവട സിനിമ ലോബി കയ്യടക്കുന്നതിനെതിരെയും സമാന്തര സിനിമകള്‍ക്ക് ഇടമില്ലാതാകുകയും ചെയ്യുന്നതിനെതിരെയും ചലച്ചിത്ര അക്കാദമി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് MIC ന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരും ചലച്ചിത്ര പ്രേമികളും ചേർന്ന് ചലച്ചിത്ര അവാര്‍ഡുകളില്‍ സ്വജനപക്ഷപാതം തടയണമെന്ന് ആവശ്യപ്പെട്ട് ബഹുജന പങ്കാളിത്തത്തോടെ വലിയ ഒരു കത്ത് തയാറാക്കി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിട്ടുണ്ട്.