പൂ മുതല്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വരെയുളള ഉല്‍പ്പന്നങ്ങളുടെ വിപണി കേരളത്തില്‍ കൂപ്പുകുത്തി. ഓണവില്പ്പനയുടെ വന്‍ തിരക്ക് കേരളത്തിലെവിടെയും കാണാനില്ല. പ്രളയക്കെടുതി കഴിഞ്ഞ് മിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കച്ചവടം തീരെയില്ല.
കേരളത്തിലെ ഗൃഹോപകരണ ഇലക്ട്രോണിക് വിപണിയുടെ വാര്‍ഷിക വില്‍പ്പന 2500 കോടി രൂപയുടേതാണ്. ഇതില്‍ പകുതിയും നടക്കുന്നത് ഓണക്കാലത്താണ്. എന്നാല്‍ ഇത്തരം കടകളിലൊന്നും ഇക്കൊല്ലം നാലിലൊന്ന് വില്‍പ്പന പോലുമില്ലെന്ന് വ്യാപാര വൃത്തങ്ങള്‍ നല്കുന്ന സൂചന. വന്‍കിട കമ്പനികള്‍ ഓണക്കാലത്ത് പ്രഖ്യാപിക്കുന്ന വന്‍ ഇളവുകള്‍ സെപ്റ്റമ്പര്‍ 15 വരെയുണ്ടെങ്കിലും കേരളീയരുടെ ക്രയശേഷി കുത്തനെ ഇടിഞ്ഞതിനാല്‍ വരും കാലങ്ങളിലും മുന്‍ കാലങ്ങളിലെ വില്‍പ്പന പ്രതീക്ഷിക്കുന്നില്ല.
പ്രളയം കവര്‍ന്ന ഓണവിപണിയില്‍ അല്‍പ്പമെങ്കിലും കച്ചവടം നടക്കുന്നത് വസ്ത്രവിപണിയിലാണ്. പേരിന് വേണ്ടിയെങ്കിലും ഓണക്കോടി കൈമാറാന്‍ ആളുകള്‍ തയ്യാറാകുന്നത് വസ്ത്രവിപണിയെ താങ്ങിനിര്‍ത്തുന്നത്. ചൂല് മുതല്‍ കാറ് വരെ സുലഭമായി വിറ്റുപോകുന്ന ഓണക്കാലത്ത് കേരളത്തിലെ മൊത്തം വിപണി ഏതാണ്ട് 10,000 കോടി രൂപയിലേറെയാണ്. കൈത്തറി തുണിത്തരങ്ങള്‍ക്ക് ഓണക്കാലത്ത് സര്‍ക്കാര്‍ വലിയ റിബേറ്റ് പ്രഖ്യാപിക്കുന്നതിനാല്‍ ഈ നാളുകളിലാണ് കൈത്തറി തൊഴിലാളികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും വിറ്റഴിക്കുന്നത്. ഇക്കൊല്ലം സാധരണക്കാര്‍ തുണി വാങ്ങാന്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയ്ക്ക് ഇപ്പോള്‍ മങ്ങലേറ്റു കഴിഞ്ഞു.
ചിങ്ങം കഴിഞ്ഞാല്‍ കേരളത്തിന്റെ വാഹനവിപണിക്ക് പതിവിലേറെ വേഗമേറുമായിരുന്നു. എന്നാല്‍ വാഹന വില്‍പ്പനക്കാരുടെയും ഗോഡൗണുകളില്‍ വെളളം കയറി ആയിരക്കണക്കിന് പുതിയ കാറുകളാണ് ഉപയോഗശൂന്യമായിരിക്കുന്നത്.
കേരളത്തില്‍ കത്തി നിന്നിരുന്ന മൊബൈല്‍ ഫോണ്‍ വിപണിക്കും കനത്ത ആഘാതമേറ്റിട്ടുണ്ട്. പ്രകൃതി ദുരന്തത്തേതുടര്ന്ന് വലിയ ചെലവുകള്‍ അപ്രതീക്ഷിതിമായി വന്നതിനാല്‍ പുതിയ മൊബൈല്‍ഫോണ്‍ വാങ്ങാനുളള തീരുമാനം പലരും മാറ്റിവച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണിന്റെ വില്‍പ്പന ഹബായ എറണാകുളത്തെ പെന്റാമേനകയിലെ കടകളിലൊന്നും വലിയ തിരക്കില്ല. ഓണക്കാലത്ത് മികച്ച വില്‍പ്പന നടന്നിരുന്ന മുന്‍കാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ വില്‍പ്പന പരിമിതമാണ്’ കൊച്ചിയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാരനായ ജെയ്സണ്‍ ജോര്‍ജ് കേരളവിഷന് ഓണ്‍ലൈനോട് പറഞ്ഞു.