കൊച്ചി; കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരമാസമായി അടഞ്ഞു കിടക്കുന്ന ആലുവ മാർക്കറ്റ് ഇന്നു തുറന്നു. ആദ്യ ദിവസങ്ങളിൽ മൊത്തവ്യാപാരികൾക്കായാണ് മാർക്കറ്റ് തുറന്നു കൊടുക്കുക. അഞ്ചു ദിവസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം 24 മുതൽ ചില്ലറ വിൽപന അനുവദിക്കാനാണ് തീരുമാനം. ജില്ല കലക്ടർ എസ്. സുഹാസിൻെറ അധ്യക്ഷതയിൽ ചേർന്ന ജില്ലതല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറന്നത്. നിയന്ത്രണങ്ങൾ ഇങ്ങനെ.
മാർക്കറ്റിലേക്ക് വരുന്ന പച്ചമീൻ കയറ്റിയ വാഹനം രാവിലെ നാലിനുമുമ്പ് ലോഡ് ഇറക്കി പോകണം. രാവിലെ ആറുവരെ മാത്രമായിരിക്കും മൊത്തവ്യാപാരത്തിൻെറ സമയം. പച്ചമീൻ മൊത്തവ്യാപാരത്തിന് വരുന്ന ചരക്കുവാഹനങ്ങളുടെ അവസാന നമ്പർ ഒറ്റ, ഇരട്ട എന്ന രീതിയിൽ ക്രമപ്പെടുത്തും. ഒറ്റ അക്ക നമ്പർ വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും പ്രവേശനം. മാർക്കറ്റിലെ പച്ചക്കറി, കായ് തുടങ്ങിയ സാധനങ്ങളുമായി വരുന്ന വാഹനത്തിലെ ജീവനക്കാർ രാവിലെ ആറിനുമുമ്പ് സാധനങ്ങൾ ഇറക്കിപ്പോകുന്ന കാര്യം വ്യാപാരികൾ ശ്രദ്ധിക്കണം. ഈ ജീവനക്കാർ അവർക്കായി അനുവദിച്ച ശൗചാലയം മാത്രം ഉപയോഗിക്കുന്നതായും അവർ മാർക്കറ്റിൽ തങ്ങുന്നില്ലെന്നും വ്യാപാരികൾ ഉറപ്പാക്കണം.
പച്ചക്കറി, മുട്ട, കായ് തുടങ്ങിയവയുടെ മൊത്തവ്യാപാര സമയം രാവിലെ ആറുമുതൽ 10 വരെയാണ്. സാധനങ്ങൾ മൊത്തമായി വാങ്ങാനെത്തുന്ന കച്ചവടക്കാർ മാത്രം കടകളിൽ കയറി സാധനങ്ങൾ വാങ്ങിയശേഷം മാത്രം അവരുടെ വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിപ്പിച്ച് 15 മിനിറ്റിനകം സാധനം കയറ്റി തിരികെപോകണം. ഇതിന് പൊലീസ് ടോക്കൺ നൽകും. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ല. എല്ലാ കടകളിലും സാനിറ്റൈസറും ഇടപാടുകാരുടെ രജിസ്‌റ്ററും ഉണ്ടാവണം. സമൂഹ അകലം പാലിക്കണം. മൊത്തക്കച്ചവടത്തിനിെട ചില്ലറ കച്ചവടം അനുവദിക്കില്ല. നിയന്ത്രണങ്ങൾ ആര് ലംഘിച്ചാലും കടയുടമയടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും.