കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ചരിത്രമെഴുതി കേരളം. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം കപ്പുയര്‍ത്തി. ടൈബ്രേക്കറില്‍ ബംഗാളിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വംഗനാട്ടില്‍ കേരളം വെന്നിക്കൊടി പാറിച്ചത്. ഗോള്‍കീപ്പര്‍ മിഥുനിന്റെ അസാമാന്യ പ്രകടനമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ മുഴുവന്‍ സമയവും അധികസമയവും സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്.
19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിനായി ആദ്യഗോള്‍ നേടിയത്. പ്രതിരോധത്തിലൂന്നി കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോള്‍ നേടുകയെന്ന തന്ത്രമാണ് കേരളം പയറ്റിയത്ത്. എന്നാല്‍ 68ാം മിനുട്ടില്‍ ബംഗാള്‍ മറുപടി നല്കി. രഞ്ജന്‍ ബര്‍മ്മന്റെ പാസില്‍ ജിതിന് മുര്‍മു ബംഗാളിനെ ഒപ്പമെത്തിച്ചു. പിന്നീട് നിരവധി മികച്ച അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
കളിയുടെ മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോഴും ടീമുകള്‍ സമനില പാലിച്ചതോടെ കളി അധികസമയത്തിലേക്ക് നീങ്ങി. അധികസമയത്തിലെ ആദ്യപകുതിയിലും ഗോള്‍നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം പകുതിയിലാണ് വിപിന്‍ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ അവസാനനിമിഷം ബംഗാള്‍ വീണ്ടും സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്.