കോഴിക്കോട്:മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ. കോഴിക്കോട് എളയേറ്റിൽ വട്ടോളിയിലാണ് ബിഹാർ സ്വദേശി അലി അക്ബറിനെ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന അലിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ബൈക്കിൽ തൂങ്ങിക്കിടന്ന അലിയെ 100 മീറ്റർ ദൂരത്തോളമാണ് പ്രതികൾ വലിച്ചു കൊണ്ടു പോയത്. .
സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. കാക്കൂർ സ്വദേശികളായ സനു കൃഷ്ണൻ, ഷംനാസ് എന്നിവരാണ് പിടിയിലായത്. ഷംനാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്.
ബൈക്കിൽ വന്ന രണ്ടംഗ സംഘം റോഡിൽ നിൽക്കുകയായിരുന്ന അലി അക്ബറിനോട്, ‘ഒരു കോൾ വിളിക്കാനാണ്, മൊബൈൽ ഫോൺ തരുമോ’ എന്ന് അഭ്യർത്ഥിച്ചു. അലി മൊബൈൽ ഫോൺ ഇയാൾക്ക് നൽകി. മോഷ്ടാവ് നമ്പർ ഡയൽ ചെയ്ത് ഫോൺ വിളിക്കുന്നതായി അഭിനയിച്ചു. ഈ സമയം തന്നെ അവർ ബൈക്ക് മുന്നോട്ടെടുത്തു. ബൈക്കിൽ പിടിച്ച് നിൽക്കുകയായിരുന്ന അലി കൈവിട്ടില്ല. ഇതോടെ ഇയാളെയും വലിച്ചുകൊണ്ട് മോഷ്ടാക്കൾ ബൈക്ക് ഓടിക്കുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ ബൈക്കിനെ പിന്തുടർന്നു. ഇതിനിടെ ബൈക്കിനു പിന്നിൽ ഇരുന്നയാൾക്കൊപ്പം മൊബൈൽ ഫോണും റോഡിലേക്ക് വീണു.